Home Blog Page 2

പാക് പൗരനെ വിവാഹം കഴിക്കണം; ഐഎസ് ഏജന്‍റുമായി ചാറ്റ്, ആശയ വിനിമയം കോഡ് ഭാഷയിൽ, ജ്യോതി മൽഹോത്രയുടെ ചാറ്റുകള്‍ പുറത്ത്

0
Spread the love

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന് അറസ്റ്റിലായ ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള ട്രാവൽ വ്‌ളോഗറും യൂട്യൂബറുമായ ജ്യോതി മൽഹോത്രയുടെ ചാറ്റുകള്‍ പുറത്ത്. പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുമുമ്പായി ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജ്യോതി പാക് ഏജന്റുമാര്‍ക്ക് ചോര്‍ത്തിനല്‍കിയതായി എന്‍.ഐ.എ കണ്ടെത്തി. ഇന്ത്യയിലെ ചാരവൃത്തിയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്തുനിന്ന് പുറത്താക്കിയ ദില്ലിയിലെ പാക് മുന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ ഡാനിഷുമായി നടത്തിയ ചാറ്റിങ്ങിലാണ് ഇക്കാര്യങ്ങള്‍ ജ്യോതി പങ്കുവച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പാകിസ്ഥാൻ ഭീകര വാദ കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ നടത്തിയ സിന്ദൂര്‍ ഓപ്പറേഷനെയും, ആ സമയത്തെ ഇന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ചും ജ്യോതി ഡാനിഷിന് വിവരങ്ങൾ പങ്കുവെച്ചതായാണ് എൻഐഎ കണ്ടെത്തിയത്. പാക് ചാരസംഘടനയായ ഐഎസ്ഐ ഏജന്റ് അലി ഹസനുമായി ജ്യോതി നടത്തിയ വാട്ട്സ്ആപ്പ് ചാറ്റുകളുടെ വിവരങ്ങളും പുറത്തായി. പാകിസ്ഥാനെ പ്രശംസിക്കുകയും പാക് പൗരനുമായി വിവാഹം കഴിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും എൻഐഎ കണ്ടെത്തിയ വാട്ട്സ് ആപ് ചാറ്റിൽ പറയുന്നു. ഐഎസ്ഐ ഏജന്‍റായ അലി ഹസനുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നതിനും അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്

രഹസ്യവിവരങ്ങള്‍ കൈമാറുന്നതിനായി കോഡ് ഭാഷയിലാണ് ഇവരുടെ സംഭാഷണങ്ങളത്രയും. പാകിസ്ഥാനുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്നാണ് ഇവർ ചാറ്റിൽ പറഞ്ഞത്. അധികം വൈകാതെ തന്നെ ബംഗ്ലാദേശ് സന്ദര്‍ശിക്കാനും ജ്യോതി പ്ലാനിട്ടിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. എന്നാല്‍ ചാരപ്രവർത്തിക്ക് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തതിനാൽ യാത്ര മുടങ്ങി. ബംഗ്ലാദേശ് വിസയ്ക്ക് വേണ്ടിയുള്ള അപേക്ഷാ ഫോമുകള്‍ പൊലീസ് ഇവരില്‍നിന്ന് കണ്ടെടുത്തു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് സൈനിക രഹസ്യങ്ങളടക്കം ചോർത്തിയതിന് അറസ്റ്റിലായവരിൽ പ്രധാനിയാണ് ഹരിയാന ഹിസാർ സ്വദേശിയായ ട്രാവൽ വ്‌ളോഗറും യൂട്യൂബറുമായ ജ്യോതി മൽഹോത്ര.

ട്രാവൽ വിത്ത് ജോ എന്ന യൂട്യൂബ് ചാനലിൽ പാകിസ്ഥാൻ സന്ദശിച്ച നിരവധി വീഡിയോകൾ ഇവർ പോസ്റ്റ് ചെയ്തിരുന്നു. ആകെ 487 വീഡിയോകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തതിൽ മിക്കവയും പാക്കിസ്ഥാനും തായ്ലാൻഡും ബംഗ്ലാദേശുമൊക്കെ സന്ദർശിച്ചവയാണ്. കൊവിഡ് കാലത്ത് ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ വ്ലോഗറായി 33 കാരിയായ ജ്യോതി രംഗത്തെത്തുന്നത്. ഹരിയാന പൊലീസ് രെജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ജ്യോതി റാണിയെന്നാണ് യഥാർത്ഥ പേര്. ട്രാവൽ വിത്ത് ജോ എന്ന പേരിലുള്ള ജ്യോതിയുടെ യൂട്യൂബ് ചാനലിന് മൂന്ന് ലക്ഷത്തി എഴുപത്തേഴായിരം ഫോളോവേഴ്സുണ്ട്. ഇൻസ്റ്റഗ്രാമിൽ ഒന്നരലക്ഷത്തിനടുത്തും, ഫേസ്ബുക്കിൽ മൂന്ന് ലക്ഷത്തിലധികവും ഫോളോവേഴ്സുണ്ട്.

കൊല്ലപ്പെടുന്നതിന് തലേദിവസവും ചെറിയച്ഛൻ പീഡനത്തിനിരയാക്കി; 4 വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ വഴിത്തിരിവ്

0
Spread the love

അമ്മ പുഴയിലെറിഞ്ഞുകൊന്ന നാലര വയസുകാരി വീടിനുളളിൽ വച്ചും പീഡനത്തിനിരയായെന്ന് പൊലീസ് കണ്ടെത്തൽ. കുട്ടി ക്രൂര പീഡനത്തിനിരയായെന്ന പോസ്​റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്നലെ പുറത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടയിലാണ് കുട്ടിയുടെ പിതൃസഹോദരനെ പുത്തൻ കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടക്കുന്നതിന് തലേദിവസവും കുട്ടി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയായെന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരം. കുട്ടിയുടെ അമ്മ സന്ധ്യയെ ഇക്കാര്യം അറിയിച്ചപ്പോൾ യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ എറണാകുളം റൂറൽ എസ്‌പി ഹേമലതയുടെ സാന്നിദ്ധ്യത്തിലാണ് കുട്ടിയുടെ പിതൃസഹോദരനെ ചോദ്യം ചെയ്തത്. ഇയാൾ കുറ്റംസമ്മതിച്ചതായാണ് വിവരം. സ്വന്തം വീട്ടിൽ വച്ചാണ് കുട്ടി പീഡനത്തിനിരയായത്. അങ്കണവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ കല്യാണിയെ തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് അമ്മ ചാലക്കുടി പുഴയിലെറിഞ്ഞത്. മൂഴിക്കുളം പാലത്തിന് നടുവിലെ തൂണിൽ കുരുങ്ങിനിന്ന മരക്കൊമ്പുകൾക്കിടയിൽ തങ്ങിയ മൃതദേഹം രാത്രി 2.15ഓടെ പൊലീസ് കണ്ടെത്തുകയായിരുന്നു. കളമശ്ശേരി മെ‌ഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച 3.30ന് മൃതദേഹം വീട്ടിലെത്തിച്ചു. തറവാട്ടുവീട്ടിൽ പൊതുദർശനത്തിനു വച്ചശേഷം തിരുവാണിയൂർ പൊതുശ്മശാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സംസ്‌കരിക്കുകയായിരുന്നു.

4 ദിവസം അതിശക്ത മഴ, കേരളത്തിന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്

0
Spread the love

സംസ്ഥാനത്ത് കാലവ‌ർഷം എത്തുന്നതിന് മുന്നോടിയായി അതിശക്ത മഴ മുന്നറിയിപ്പ്. ഈ ആഴ്ച 4 ദിവസം അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും 23 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും 24 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 25 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത ഓറഞ്ച് അലർട്ട്

21/05/2025: കണ്ണൂർ, കാസറഗോഡ്

23/05/2025: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ

24/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

25/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

21/05/2025: കോഴിക്കോട്, വയനാട്

22/05/2025: കണ്ണൂർ, കാസറഗോഡ്23/05/2025: ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

24/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

25/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്

ബിഗ് ബോസ് സീസൺ 7 വരുന്നു; മത്സരാർത്ഥിയായി കൊല്ലം സുധിയുടെ ഭാര്യ രേണു എത്തുമെന്ന് ഉറപ്പിച്ച് പ്രേക്ഷകർ

0
Spread the love

മലയാളികൾക്കിടയിൽ വലിയ ആരാധകരുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സീസൺ 7 എത്തുന്നു എന്ന വാർത്ത വന്നതോടുകൂടി ആരൊക്കെയാകും ഏറ്റവും പുതിയ സീസണിലെ മത്സരാർത്ഥികൾ എന്നത് പ്രവചിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുകയാണ്. ഇത്തവണയും സൂപ്പർതാരം മോഹൻലാൽ തന്നെയാണോ അവതാരകൻ എന്നതിൽ ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ലെങ്കിലും ലോഗോയിലെ എൽ എന്ന അക്ഷരവും ലാലേട്ടന്റെ പിറന്നാൾ ദിനത്തിലെ പ്രഖ്യാപനവുമെല്ലാം ഇത്തവണയും താരം തന്നെ ഷോ നയിക്കും എന്ന് സൂചനയിലേക്കാണ് ചൂണ്ടുന്നത്.

ലാലേട്ടന്റെ കാര്യത്തിൽ തീരുമാനമായില്ലെങ്കിലും ഇത്തവണ ബിഗ് ബോസ് ഷോയിൽ ഉറപ്പായും മത്സരാർത്ഥിയായി ഇടം പിടിക്കുമെന്ന് പ്രേക്ഷകർ ഉറപ്പിക്കുന്ന ചിലരുണ്ട്. അക്കൂട്ടത്തിൽ ചിലരാണ് അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും, ട്രാൻസ്ജെൻഡർ വ്യക്തിത്വവും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റമൊക്കെയായ സീമ വിനീതുമൊക്കെ.

കൊല്ലം സുധിയുടെ മരണത്തിനുശേഷം അഭിനയവും മോഡലിങ്ങുമൊക്കെയായി മുന്നോട്ടുപോകുന്ന രേണു സുധി പലപ്പോഴും മലയാളികളുടെ വലിയ വിമർശനങ്ങൾക്ക് ഇരയാകാറുണ്ട്. രേണു സുധിയുടെ സൽപേര് അഭിനയവും മോഡലിങ്ങുമൊക്കെയെന്നു പറഞ്ഞ് കളയുകയാണ് എന്നാണ് പൊതു വിമർശനം. എന്നാൽ ഈ വിമർശിക്കുന്നവർ ആരും തന്നെ തനിക്കോ തന്റെ കുഞ്ഞുങ്ങൾക്കോ ഭക്ഷണം കൊണ്ടു തരാറില്ലെന്നും തന്റെയും തന്റെ മക്കളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ ആണ് താൻ അഭിനയത്തിലേക്ക് തിരിഞ്ഞതെന്നും പല കുറി രേണു വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ നിരന്തരം വിവാദങ്ങളിലും വാദങ്ങളിലും പെടുന്ന രേണു സോഷ്യൽ മീഡിയയിലെ സ്ഥിര സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ രേണുവിന്റെ ബിഗ് ബോസ് പ്രവേശനം പ്രേക്ഷകർ ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്

കിടപ്പിലായിരുന്ന ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പിന്നാലെ കൊന്നെന്ന് വാട്സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം, ഭർത്താവ് പിടിയിൽ

0
Spread the love

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വാട്സാപ്പ് കുടുംബ ഗ്രൂപ്പിൽ ശബ്ദ സന്ദേശമയച്ച് ഭർത്താവ്. പാലക്കാട് തൃത്താല ഒതളൂർ സ്വദേശി ഉഷ നന്ദിനിയെ (57) ആണ് ഭർത്താവ് മുരളീധരൻ കൊലപ്പെടുത്തിയത്. മാസങ്ങളോളമായി ഉഷ കിടപ്പിലായിരുന്നു. പൊലീസ് മുരളീധരനെ കസ്റ്റഡിയിൽ എടുത്തു. ശ്വാസം മുട്ടിച്ചാണ് ഉഷയെ കൊലപ്പെടുത്തിയതെന്ന് മുരളീധരൻ പൊലീസിനോട് പറഞ്ഞു. ഉഷ മരിച്ചു, ഞാൻ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാൻ തയ്യാറാണ് എന്നാണ് മുരളീധരൻ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചത്.

പാട്ടുകളെല്ലാം ഹിറ്റ്‌; വമ്പൻ റിലീസിനൊരുങ്ങി നരിവേട്ട, അഡ്വാൻസ് ബുക്കിംങ് ആരംഭിച്ചു

0
Spread the love

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള റിലീസായി എത്തുന്ന ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ഓൺലൈൻ സൈറ്റുകളിലിപ്പോൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലർ, ഗാനങ്ങൾ എന്നിവയെല്ലാം ഇതിനോടകം സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. ‘മിന്നൽവള..’ എന്ന വരികളോടെയാരംഭിക്കുന്ന ഗാനമായിരുന്നു ചിത്രത്തിന്റെതായി ആദ്യമായി പുറത്തിറങ്ങിയ പാട്ട്. റൊമാന്റിക് പശ്ചാത്തലത്തിൽ ഒരുക്കിയ ആ ഗാനത്തിന് തൊട്ട് പിന്നാലെയാണ് ‘ആട് പൊൻ മയിലേ..’ എന്ന ട്രൈബൽ ഗാനം പുറത്തിറങ്ങുകയും റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെയത് ട്രെൻഡിങ്ങിലേക്ക് എത്തുകയുമുണ്ടായത്.

ചിത്രത്തിന് ആവേശവും പ്രതീക്ഷയും ഉണർത്തുന്ന വിധത്തിലാണ് റാപ്പർ വേടൻ പാടിയ ‘വാടാ വേടാ..’ എന്ന പ്രോമോ ഗാനം കൂടി ചിത്രത്തിന്റെതായി ഇന്നലെ പുറത്തെത്തിയത്. വിവാദങ്ങൾക്ക് ശേഷം വേടൻ പാടുന്ന ഏറ്റവും പുതിയ ഈ സിനിമ ഗാനത്തിന് വലിയ സ്വീകരണമാണ് ആരാധകർ നൽകുന്നത്. ചിത്രത്തിന്റെ പ്രതീക്ഷകളെ ഉയർത്തുന്ന വിധത്തിലാണ് ഈ മൂന്ന് ഗാനങ്ങളും മികച്ച അഭിപ്രായം നേടുന്നത്.

‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. മുത്തങ്ങ സമരം, ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ടോവിനോയുടെ കരിയറിലെ മികച്ച ചിത്രമാകും ഇതെന്നും ആരാധകരുടെ പ്രതീക്ഷ. സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയിലർ പറയുന്നുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്, കേരള ഡിസ്ട്രിബ്യൂഷൻ- ഐക്കൺ സിനിമാസ്, തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ- എ ജി എസ് എന്റർടൈൻമെന്റ്, തെലുങ്ക് ഡിസ്ട്രിബ്യൂഷൻ- മൈത്രി മൂവി, ഹിന്ദി ഡിസ്ട്രിബ്യൂഷൻ- വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കന്നഡ ഡിസ്ട്രിബ്യൂഷൻ- ബാംഗ്ലൂർ കുമാർ ഫിലിംസ്, ഗൾഫ് ഡിസ്ട്രിബ്യൂഷൻ- ഫാർസ് ഫിലിംസ്, റെസ്റ്റ് ഓഫ് ദ് വേൾഡ് ഡിസ്ട്രിബ്യൂഷൻ- ബർക്ക്ഷെയർ ഡ്രീം ഹൗസ് ഫുൾ

ഏറ്റെടുക്കാൻ അന്ന് പലരും മടിച്ചിരുന്ന ജോലി; 50 രൂപ ശമ്പളത്തിൽ തുടങ്ങിയ അമ്മയെ കുറിച്ച് നടൻ വിജിലേഷ്

0
Spread the love

നാൽപത്തിയൊന്ന് വർഷത്തെ സർവീസിനു ശേഷം അമ്മ അങ്കണവാടി ഹെൽപ്പർ ജോലിയിൽ നിന്ന് വിരമിച്ച അമ്മയെ കുറിച്ച് നടൻ വിജിലേഷ് പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധ നേടുകയാണ്. അങ്കണവാടിയിൽ ഹെല്‍പ്പറായിരുന്ന അമ്മ ജോലിയില്‍ നിന്നും വിരമിച്ചതിനെക്കുറിച്ചാണ് വിജിലേഷ് കുറിപ്പ് പങ്കുവെച്ചത്. അമ്പത് രൂപ ശമ്പളത്തിലാണ് തന്റെ അമ്മ ജോലിയിൽ കയറിയത്. വിരമിക്കുമ്പോൾ 9000 രൂപയായി അത് മാറി. പണ്ട് ആരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നു അതെന്നും കുഞ്ഞുങ്ങളെ നോക്കുക എന്ന ഉത്തരവാദിത്തം നിറഞ്ഞ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചതെന്നും വിജിലേഷ് പറയുന്നു

ഫേസ്​ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നാൽപത്തിയൊന്ന് വർഷത്തെ സർവീസിനു ശേഷം അമ്മ അങ്കണവാടി ഹെൽപ്പർ ജോലിയിൽ നിന്ന് വിരമിച്ചു. നാല് പതിറ്റാണ്ടായി തുടരുന്ന അമ്മയുടെ ദിനചര്യയിൽ നിന്നും ഇനി വിശ്രമജീവിതത്തിലേക്ക്. അമ്പതു രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലിയാണ്. പിരിയുമ്പോൾ ഒമ്പതിനായിരം രൂപയായി അത് മാറി. പണ്ട്, ആരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നു. കുഞ്ഞുങ്ങളെ നോക്കുക എന്ന ഉത്തരവാദിത്വം നിറഞ്ഞ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്

പുലർച്ചെ 4.30ന് എഴുന്നേറ്റ് വീട്ട് ജോലികളൊക്കെ തീർത്ത്‌ തിരക്ക് പിടിച്ചു അങ്കണവാടിയിലേക്കു ഓടുന്ന അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. കുഞ്ഞുങ്ങൾക്കരികിലേക്കുള്ള ആ ഓട്ടത്തിൻന്റെ നേരത്ത് അമ്മയുടെ മുഖത്ത് നിറയുന്ന ഗൗരവം ഞാൻ കണ്ടിട്ടുണ്ട്. ഡിഗ്രി പഠനത് ഞാൻ തിരഞ്ഞെടുത്തത് സംസ്കൃതമായിരുന്നു. തുടർന്ന് പിജിക്ക്‌ തിയേറ്ററും. തിയേറ്റർ പഠിച്ചിട്ട് എന്ത് ചെയ്യാനാണ് എന്ന് എല്ലാവരും ചോദിച്ചപ്പോഴും എന്റെ ഇഷ്ടം അതാണെന്ന് മനസ്സിലാക്കി എല്ലാ പിന്തുണയും നൽകി അമ്മ കൂടെ നിന്നു

വളരെ തുച്ഛമായ വരുമാനത്തിലാണ് അമ്മ ജോലിയാരംഭിച്ചത്. കിട്ടിയ പ്രതിഫലത്തേക്കാൾ, നൂറുക്കണക്കിന് കുഞ്ഞുങ്ങളുടെ ചിരിയും സ്നേഹവും കുസൃതിയുമൊക്കെ അമ്മയിൽ നിറച്ചത് മനുഷ്യത്വത്തിന്റെ തീരാത്ത തുളുമ്പലുകളാണ്. അതിൽ നിന്ന് ഞങ്ങൾ മക്കൾക്കും കിട്ടിയിട്ടുണ്ട് അലിവിന്റെ ഒരിക്കലും മങ്ങാത്ത വെളിച്ചം. ഉത്തരവാദിത്വം നിറഞ്ഞതും ഭാരിച്ചതുമായിരുന്നു അമ്മയുടെ ജോലി. അമ്മയെ പോലെ കുഞ്ഞുങ്ങൾക്കിടയിൽ ജീവിക്കുന്ന എല്ലാവരും ചെയ്യുന്ന സാമൂഹ്യ പ്രവർത്തനം വിലയിടാനാകാത്തതാണ്. ഒരു കുഞ്ഞിന്റെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടത്തെ ഏറ്റവും സുരക്ഷിതവും മനോഹരവുമായാണ് ഇവർ കൈകാര്യം ചെയ്യുന്നത്.

അവരെ പൂക്കളെ പോലെ ചിരിപ്പിച്ചും കിളികളെ പോലെ പാട്ടു പാടിച്ചും പിണങ്ങുന്ന നേരത്ത് ഇളം വെയിലായും, അവരെ കഥകളുടെ, പാട്ടിന്റെ, കവിതകളുടെ മാസ്മരിക ലോകത്തേക്ക് നടത്തിക്കുന്നതും അവരിൽ സന്തോഷം കോരി നിറയ്ക്കുന്നതും കാണാൻ എന്ത് രസമാണ്. 40 വർഷം കൊണ്ട് വരുമാനത്തിൽ സാരമായ വ്യത്യാസങ്ങൾ വരുന്നില്ലെങ്കിലും ജോലിഭാരം കൂടുതലും ഉത്തരവാദിത്തം അതിൽ കൂടുതലുമാണ്. അമ്മ ഒരു മടുപ്പും കൂടാതെയാണ് ഇക്കാലമത്രയും ജോലി ചെയ്തത്. അമ്മയുടെ ഓരോ ദിവസത്തെ ആനന്ദവും പ്രതീക്ഷയുമെല്ലാം ഈ ജോലി തന്നെ ആയിരുന്നു.

അമ്മയുടെ ഈ ജോലിയാണ് എന്നെ, ഞങ്ങളെ വളർത്തിയത്. ഇക്കാലമത്രയുമുള്ള ആത്മാർഥ സേവനത്തിലൂടെ ഒരായിരം കുഞ്ഞുങ്ങളെ സ്നേഹിച്ചു ഊട്ടി വളർത്തിയ സമ്പാദ്യമാണ് അമ്മക്ക് കൈമുതൽ. അമ്മ എനിക്കെന്നും ആശ്ചര്യവും പ്രചോദനവുമാണ്. പൂക്കൾക്കിടയിൽ നിന്നും അമ്മ വീടണഞ്ഞെങ്കിലും ഓർത്തെടുക്കാൻഒരു വസന്തമത്രയും അമ്മയ്ക്കൊപ്പമുണ്ട്.

ഇത്രയും കൂടി: അങ്കണവാടി വർക്കർമാർക്ക് കേരള സർക്കാർ ഇപ്പോൾ ഒരുപാട് പരിഗണന നൽകുന്നുവെന്നത് സന്തോഷം പകരുന്നതാണ്. സർക്കാർ അഭിനന്ദനമർഹിക്കുന്നതുമാണ്. ഇനിയും കൂടുതൽ ശ്രദ്ധ അവർക്ക് നൽകി അവരുടേയും നമ്മുടെ കുഞ്ഞുങ്ങളുടെയും മുഖത്തെ പുഞ്ചിരി മായാതെ കാത്തു പോരേണ്ടതുണ്ട്.

ചർമം മേക്കപ്പ് ഇല്ലാതെ തന്നെ തിളങ്ങും; കഴിക്കേണ്ടത് ഈ ഭക്ഷണങ്ങൾ..

0
Spread the love

ചർമ്മസംരക്ഷണത്തിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ആന്റിഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, സി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യകരമായ ചർമ്മത്തിന് സഹായകമാണ്. ചർമ്മത്തിന്റെ ആരോ​ഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ.

അവാക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായ അവോക്കാഡോ ചർമ്മത്തിന് ജലാംശം നൽകാനും ആരോഗ്യകരമായ തിളക്കം നൽകാനും സഹായിക്കും.

ഫാറ്റി ഫിഷ്

ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ ഈ മത്സ്യങ്ങൾ വീക്കം കുറയ്ക്കാനും ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്താനും സഹായിക്കും.

ഡാർക്ക് ചോക്ലേറ്റ്

ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് ഡാർക്ക് ചോക്ലേറ്റ്.

തക്കാളി

ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ ധാരാളം അടങ്ങിയ തക്കാളി സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കും.

ബെറിപ്പഴങ്ങൾ

ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും വാർദ്ധക്യത്തിന്റെ ചർമ്മ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ബെറിപ്പഴങ്ങൾ.

ക്യാരറ്റ്

ബീറ്റാ കരോട്ടിന്റെ അടങ്ങിയ ക്യാരറ്റ് സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുക ചെയ്യും.

മധുരക്കിഴങ്ങ്

വീട റ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായ മധുരക്കിഴങ്ങ് ചർമ്മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്താൻ സഹായിക്കും.

നട്സ്

ചർമ്മത്തെ പോഷിപ്പിക്കുന്നതിന് സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും നല്ല ഉറവിടമാണ് നട്‌സും വിത്തുകളും.

​ഗ്രീൻ ടീ

ഗ്രീൻ ടീ ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്. ഇത് ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും വരണ്ട ചർമ്മം അകറ്റുന്നതിനും സഹായിക്കും.

കിവിപ്പഴം

കിവിപ്പഴത്തിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും തിളക്കമുള്ളതുമായ ചർമ്മം നൽകുകയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ ദുരവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ! ഹെയർ ട്രാൻസ്പ്ലാൻഡിങ് ചികിത്സ ചർച്ചയാകുന്നതിനിടെ തന്റെ അനുഭവം പറഞ്ഞ് വിജയ് മാധവ്

0
Spread the love

ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടത്തി തലയോട്ടി പഴുത്ത സനിൽ എന്ന യുവാവിന്റെ ഈയടുത്ത് വളരെയധികം നടുക്കിയിരുന്നു. ചികിത്സാ പിഴവുമൂലം സനിലിന്റെ തലയിൽ മാസം ഭക്ഷിക്കുന്ന ബാക്റ്റീരിയ ഉണ്ടാവുകയായിരുന്നു. വൈകാതെ തലയോട്ടി വെളിവാകുന്ന നിലയിൽ ഈ ബാക്റ്റീരിയ തലയിൽ പ്രവർത്തിക്കുകയായിരുന്നു. വാർത്ത പ്രചരിച്ചതോടെ ഹെയർ പ്ലാന്റ് ട്രീറ്റ്മെന്റ് ചെയ്തവരും ചെയ്യാനിരിക്കുന്നവരും വലിയതോതിൽ പരിഭ്രാന്തനായിരുന്നു. ഇപ്പോഴിതാ താൻ ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടത്തിയ കാര്യം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഗായകനും വ്ളോഗറുമായ വിജയ് മാധവ്.

സനലിന് സംഭവിച്ച ദുരവസ്ഥ പലരും തന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ആർക്കും അങ്ങനെ ഒരു സ്ഥിതി വരാതിരിക്കട്ടെയെന്നും എന്നാൽ തന്റെ ഹെയർ ട്രാൻസ്പ്ലാൻഡിങ് യാത്ര വളരെ തൃപ്തികരമായിരുന്നു എന്നുമാണ് വിജയ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പഞ്ഞത്.

”പാട്ടും പാടി ചെയ്ത എന്റെ സർജറി… നല്ല ഡോക്ടറും നല്ല ക്ലിനിക്കും ആണെങ്കിൽ ഇങ്ങനെ പാട്ടും പാടിയും സർജറി ചെയ്യാം. ഒരുപാട് പേര് ഇന്നലെ എനിക്ക് സനിൽ എന്ന സഹോദരന്റെ വീഡിയോസ് അയച്ചു തന്നു. ഇപ്പോളും വന്നുകൊണ്ടേയിരിക്കുന്നു. ആ വീഡിയോ കണ്ട് കഴിഞ്ഞിട്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഈ ജന്മത്തിൽ ഞാൻ ട്രാൻസ്പ്ലാന്റ് ചെയ്യില്ലായിരുന്നു. ഞാൻ ചെയ്തു കഴിഞ്ഞത് കൊണ്ടും നല്ല രീതിയിൽ ഇപ്പോൾ ഇരിക്കുന്നതു കൊണ്ടും മാത്രമാണ് ഈ വീഡിയോ ഇട്ടത്‌. അദ്ദേഹത്തിന് ഉണ്ടായ ദുരവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ, എല്ലാവരും ശ്രദ്ധിക്കുക”, വിജയ് മാധവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ടെലെഗ്രാമിൽ വിൽപന; അന്വേഷണം

0
Spread the love

മെട്രോ ട്രെയിനിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുന്ന പേജിനെതിരെ അന്വേഷണം. ബെംഗളുരു മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ മോശമായി ചിത്രീകരിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തിരുന്ന ഇൻസ്റ്റ പേജിനെതിരെയാണ് അന്വേഷണം.

മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ അവരറിയാതെ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത് അവ വിൽപ്പന നടത്തി വന്നിരുന്ന മെട്രോ ചിക്സ് എന്ന പേജ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ്ബെംഗളുരു പൊലീസ് കേസെടുത്തത്. ഇതിനൊപ്പം ദൃശ്യങ്ങൾ വിൽക്കാൻ ടെലഗ്രാം ചാനലുമുണ്ടായിരുന്നു. ഈ ചാനൽ വഴിയാണ് വീഡിയോ വിൽക്കാറുണ്ടായിരുന്നത്. ഇപ്പോൾ ഇൻസ്റ്റ പേജിന്‍റെ പേരും അതിലെ ചിത്രങ്ങളും വീഡിയോകളും മാറ്റിയ നിലയിലാണ്. പേജിനൊപ്പം നൽകിയിരുന്ന ടെലഗ്രാം ചാനലും പൂട്ടിയ നിലയിലാണെന്ന് പൊലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts