Spread the love

ന്യൂഡൽഹി∙അയോധ്യ മുതൽ തിരുവനന്തപുരം വരെയുള്ള മുപ്പതോളം നഗരങ്ങളെ 2026 ആകുമ്പോളേക്കും യാചക രഹിത മേഖലകളാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഈ 30 കേന്ദ്രങ്ങളിൽ സമഗ്രമായ സർവേ നടത്തി യാചക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന മുതിർന്ന വ്യക്തികളുടെ പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസം ഉറപ്പാക്കുകയാണ് സാമൂഹികനീതി– ശാക്തീകരണ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായി 30 നഗരങ്ങളിലെ പ്രധാന സ്ഥലങ്ങൾ സർക്കാർ കണ്ടെത്തിക്കഴിഞ്ഞു.


സാമൂഹ്യനീതി–ശാക്തീകരണ മന്ത്രാലയം ജില്ലാ–പ്രാദേശിക അധികൃതരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രാലയത്തിന് കീഴിലുള്ള സ്മൈൽ പദ്ധതി (സപ്പോർട്ട് ഫോർ മാർജിനലൈസ്ഡ് ഇൻഡിവിജ്വൽസ് ഫോർ ൈലവ്ലി ഹുഡ്)യുടെ കീഴിലാണ് യാചക രഹിത ഇന്ത്യയും നടപ്പാക്കുന്നത്. വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും തൊഴിലിലൂടെയും മാത്രമേ പുനരധിവാസം സാധ്യമാകൂ. ചരിത്രപരമോ, മതപരമോ, വിനോദസഞ്ചാര പ്രധാന്യമുള്ളതോ ആയ മേഖലകളെ കേന്ദ്രീകരിച്ചുകൊണ്ടാണ് തുടക്കത്തിൽ പദ്ധതി നടപ്പാക്കുക. കോഴിക്കോട്, വിജയവാഡ, മൈസുരു എന്നീ നഗരങ്ങളിൽ ഇതിനകം സർവേ പൂർത്തിയായിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. 25 നഗരങ്ങളിൽ നടപ്പാക്കേണ്ട പ്രവർത്തന പദ്ധതികളെ കുറിച്ചും രൂപരേഖയായിട്ടുണ്ട്. ഈ പട്ടികയിലേക്ക് താമസിയാതെ കട്ടക്, ഉദയ്പുർ, ഖുശിനഗർ തുടങ്ങിയ നഗരങ്ങളും ചേർക്കപ്പെടും.


ഫെബ്രുവരി മധ്യത്തോടെ ഒരു ദേശീയ പോർട്ടലും മൊബൈൽ ആപ്പും അവതരിപ്പിക്കും. യാചകവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരെ സംബന്ധിച്ചുള്ള അറിയിപ്പുകൾ തൽസമയം അറിയാൻ ഇതുവഴി അധികൃതർക്ക് സാധിക്കും.


സാമൂഹികനീതിവകുപ്പിന്റെ കണക്കുപ്രകാരം ഇന്ത്യയിൽ ഏകദേശം നാലുലക്ഷം യാചകരാണ് ഉള്ളത്. 81,000 യാചകരുള്ള പശ്ചിമ ബംഗാളാണ് ഈ പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനം. ആകെ യാചകരിൽ 2.2. ലക്ഷം പേർ പുരുഷന്മാരും 1.91 ലക്ഷം പേർ സ്ത്രീകളുമാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാമൻ ദിയു, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബർ എന്നിവിടങ്ങളിൽ യാചകരുടെ എണ്ണം കുറവാണ്.

Leave a Reply