Spread the love

തിരുവനന്തപുരം: കാമുകന് കഷായത്തില്‍ വിഷം കലര്‍ത്തി കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ തിരുവനന്തപുരത്തെ വനിതാ ജയിലിലാണ് ഇപ്പോള്‍ കഴിയുന്നത്. തിങ്കളാഴ്ചയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെ കോടതിയില്‍ നിന്ന് അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലേക്ക് മാറ്റുകയായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനാല്‍ തന്നെ മേല്‍ക്കോടതികള്‍ അപ്പീല്‍ പരിഗണിക്കുന്നത് വരെ ഗ്രീഷ്മയ്ക്ക് കേസില്‍ ജാമ്യമോ പരോളോ ലഭിക്കുകയുമില്ല.

2025ലെ ആദ്യത്തെ തടവുകാരിയായിട്ടാണ് പ്രതിയെ ജയിലിലേക്ക് മാറ്റിയത്. നേരത്തെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഒറ്റയ്ക്കാണ് പാര്‍പ്പിച്ചിരുന്നത്. ഇപ്പോള്‍ ഗ്രീഷ്മയെ നാല് പേരുടെ സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. വിവിധ കോടതികള്‍ അപ്പീല്‍ തള്ളുകയും രാഷ്ട്രപതി ദയാഹര്‍ജി പരിഗണിക്കാതിരിക്കുകയും ചെയ്യുമ്പോളാണ് പ്രതികളെ ഒറ്റയ്ക്ക് ഒരു സെല്ലിലേക്ക് മാറ്റുന്നത്. വിചാരണയില്‍ കുറ്റം തെളിഞ്ഞത് കൊണ്ട് തന്നെ ഇനി ജയിലിലെ ജോലികളും അവിടുത്തെ അന്തേവാസിയായ ഗ്രീഷ്മ ചെയ്യേണ്ടി വരും.ഭക്ഷണശാലയിലോ കരകൗശല യൂണിറ്റിലോ തയ്യല്‍ ജോലിയോ ഗ്രീഷ്മയ്ക്ക് തിരഞ്ഞെടുക്കാം. പ്രതിയുടെ താത്പര്യം കൂടി ചോദിച്ച് മനസ്സിലാക്കിയ ശേഷമാണ് എവിടെ ജോലി നല്‍കണമെന്ന് തീരുമാനിക്കുക.

പതിവ് ഹോബിയായ ചിത്രരചനയാണ് കൂടുതല്‍ സമയത്തും ജയിലിനുള്ളില്‍ പ്രതി ചെയ്യുന്നത്. ഭൂരിഭാഗം സമയവും സെല്ലിന് ഉള്ളിലാണ് പ്രതി കഴിയുന്നതും. കഴിഞ്ഞ ദിവസം ജയിലിലെ ഫാര്‍മസിയില്‍ ഗ്രീഷ്മ എത്തിയിരുന്നു. ഇവിടെ നിന്ന് മേല് വേദനയ്ക്കുള്ള മരുന്ന് ചോദിച്ച് വാങ്ങുകയും ചെയ്തു.

2022 ഒക്ടോബര്‍ 14ന് ആണ് ഗ്രീഷ്മ തന്റെ കാമുകനായിരുന്ന പാറശാല സ്വദേശി ഷാരോണ്‍ രാജിന് കഷായത്തില്‍ കളനാശിനി വിഷം കലര്‍ത്തി നല്‍കിയത്. ഇതിന് ശേഷം ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ച ഷാരോണിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആന്തരിക അവയവങ്ങള്‍ ഉള്‍പ്പെടെ പൊള്ളിപ്പോയ ഷാരോണ്‍ 11 ദിവസത്ത ആശുപത്രി ചികിത്സയ്‌ക്കൊടുവില്‍ 2022 ഒക്ടോബര്‍ 25ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവം നടന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.

Leave a Reply