Spread the love
ന്യായവിലയിൽ കൃത്രിമം കാട്ടിയാൽ ഭൂവുടമ കുടുങ്ങും

ആധാരം രജിസ്റ്റർചെയ്യുമ്പോൾ ഭൂമിയുടെ ന്യായവിലയിൽ കൃത്രിമം കാട്ടുന്നതുൾപ്പെടെയുള്ള ക്രമക്കേടുകൾക്കെതിരേ കടുത്തനടപടിക്ക്‌ തീരുമാനം. ആഭ്യന്തര ഓഡിറ്റിൽ ഇത്തരം ക്രമക്കേടുകളിൽ നഷ്ടമായി കണ്ടെത്തുന്ന തുക ഭൂമിയുടെ ഉടമ(കൈവശക്കാരൻ)യിൽനിന്ന് ഈടാക്കും. അടുത്തമാസംമുതൽ രജിസ്റ്റർചെയ്യുന്ന ആധാരങ്ങൾക്ക് ഇത് ബാധകമാണ്.

സ്റ്റാമ്പ് ഡ്യൂട്ടി, ആധാരം രജിസ്റ്റർചെയ്ത് 10 വർഷത്തിനകവും രജിസ്ട്രേഷൻ ഫീസ് മൂന്നുവർഷത്തിനകവും ഈടാക്കാമെന്നാണ് പുതിയവ്യവസ്ഥ. ഇതിനായി രജിസ്ട്രേഷൻ, കേരള മുദ്രപ്പത്ര നിയമങ്ങളിൽ ഭേദഗതിവരുത്തിയിരുന്നു.

ഓഡിറ്റ് മാന്വലും അംഗീകരിച്ചതോടെ നിയമം നടപ്പാവുകയാണ്. ക്രമക്കേട് കണ്ടെത്താൻ ഓഡിറ്റ് ശക്തമാക്കും. റവന്യൂ നഷ്ടത്തിന് ജീവനക്കാർ കുറ്റക്കാരാണെങ്കിൽ അച്ചടക്കനടപടിയുമുണ്ടാകും.

ഓഡിറ്റ് റിപ്പോർട്ട് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പരിശോധിക്കും. വിരമിച്ചയാളാണെങ്കിലും കൂട്ടുനിൽക്കുന്ന ജീവനക്കാരനെതിരേയും നടപടിവരും. റവന്യൂനഷ്ടമുണ്ടായെങ്കിൽ ഭൂമിയുടമയ്ക്ക് നോട്ടീസ് അയക്കും.

ഹിയറിങ്ങും ഉണ്ടാകും. പണം അടച്ചില്ലെങ്കിൽ റവന്യൂറിക്കവറി. രജിസ്‌ട്രേഷൻ ഐ.ജി.ക്കും സർക്കാരിലും അപ്പീൽ നൽകാൻ ഭൂവുടമയ്ക്ക് അവസരമുണ്ട്. നഷ്ടം കക്ഷികളിൽനിന്ന് ഈടാക്കുന്നതുവരെ രജിസ്റ്ററിങ് ഉദ്യോഗസ്ഥന്റെ ബാധ്യതയാണ്.

അണ്ടർ വാല്വേഷന്റെ പരിധിയിൽവരാത്ത ക്രമക്കേടുകളുടെ ബാധ്യത ഇതുവരെ സബ് രജിസ്ട്രാർക്കായിരുന്നു.

എന്നാൽ, മുദ്രപ്പത്രനിയമത്തിൽ പുതിയതായി ഉൾപ്പെടുത്തിയ 33 എ വകുപ്പ് പ്രകാരം അത് സബ് രജിസ്ട്രാറിൽനിന്ന് ഒഴിവായി ഭൂവുടമയ്ക്കാവുകയാണ്. ബോധപൂർവം കൃത്യവിലോപം വരുത്തിയാലാണ് ജീവനക്കാർക്ക് നടപടി. വിരമിക്കുന്ന ജീവനക്കാരുടെ ഗ്രാറ്റ്വിറ്റിയിൽനിന്നാണ് ബാധ്യത ഈടാക്കിയിരുന്നത്.

Leave a Reply