Spread the love

കൊച്ചി ആഴക്കടലിൽ കഴിഞ്ഞ ദിവസം ഒരു വൻ ലഹരിമരുന്നു വേട്ട നടന്നു. അറബിക്കടലിലൂടെ ലക്ഷദ്വീപ് ലക്ഷ്യമാക്കി പായുകയായിരുന്ന ചരക്കുകപ്പലിൽ നിന്നാണ് 2525 കിലോഗ്രാമിലും കൂടുതലുള്ള രാസലഹരി ഇന്ത്യൻ നാവികസേന പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയോടൊപ്പം (എൻസിബി) ചേർന്ന് ഇന്ത്യൻ നാവിക സേന നടത്തിയ സമർഥമായ ഓപ്പറേഷനിലൂടെയാണ് ഈ കപ്പൽ പിടിയിലായത്.

ബോട്ടിൽനിന്ന് പിടിച്ചെടുത്തത് മെത്താംഫെറ്റമിൻ എന്ന രാസലഹരിയാണ്. ഒരു പാക്കിസ്ഥാൻ സ്വദേശിയും കസ്റ്റഡിയിലായി. ലഹരിമരുന്ന് പായ്ക്ക് ചെയ്ത കവറുകൾ പരിശോധിച്ചപ്പോൾ അതിലെല്ലാം ഒരു തേളിന്റെ ചിത്രമുണ്ടായിരുന്നു. എൻസിബിയുടെ ഓർമകളിൽ ആ തേളിന്റെ വിഷക്കുത്ത് അന്ന് വീണ്ടുമേറ്റു. 2021ൽ ലഹരിമരുന്നും എകെ47 തോക്കുകളും വെടിയുണ്ടകളുമായി കേരളതീരത്തു പിടികൂടിയ ഒരു ശ്രീലങ്കന്‍ ബോട്ടിലെ പായ്ക്കറ്റുകളിലുമുണ്ടായിരുന്നു സമാനമായ അടയാളം. ആ തേൾ ചിഹ്നം അന്വേഷിച്ചിറങ്ങിയ എൻസിബിക്കും ദേശീയ അന്വേഷണ ഏജൻസിക്കും മുന്നിൽ തെളിഞ്ഞത് ഒരു പേരായിരുന്നു ഹാജി സലിം∙

ലഹരിക്കു പിന്നിലെ ‘അജ്ഞാതൻ’

ആഴക്കടലിൽ ലഹരിക്കു പിന്നാലെ പായുന്ന നർക്കോട്ടിക്സ്, നാവികസേന ഉദ്യോഗസ്ഥർ ആദ്യമായി കേൾക്കുന്ന പേരല്ല ഇത്. കടൽ വഴി കടത്തുന്ന ലഹരിമരുന്ന് പലതവണ പിടിച്ചപ്പോഴും ഈ പേരും ഒപ്പമുണ്ടായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡ‍ത്തിലേക്ക് ഏറ്റവുമധികം രാസലഹരികൾ കടത്തുന്ന സംഘമാണ് ഹാജി സലിം നെറ്റ്‌വർക്ക്. എന്നാൽ ഹാജി സലിം ആരാണ് എന്നത് ഇന്നും അജ്ഞാതം. പക്ഷേ പാക്ക് ഭരണകൂടത്തിനും പട്ടാളത്തിനും വരെ ഇയാളുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽനിന്നുള്ള ഹെറോയിനാണ് ഹാജി സലീം ശൃംഖല പ്രധാനമായും കൈകാര്യം ചെയ്യുന്നത്. ഒപ്പം പാക്കിസ്ഥാനിൽ നിർമിക്കുന്ന ക്രിസ്റ്റല്‍ മെത്ത് പോലുള്ള രാസലഹരിയും. അഫ്ഗാനിൽനിന്ന് പാക്ക് –ഇറാൻ അതിർത്തിയിലെ മാക്രാൻ തുറമുഖത്തേക്കായിരിക്കും ലഹരി എത്തിക്കുക. ഇത് ഇറാനിലെയും പാക്കിസ്ഥാനിലെയും അധികം തിരക്കില്ലാത്ത തുറമുഖങ്ങളിലെ ബോട്ടുകളിലേക്കു മാറ്റും. നടുക്കടലിൽ വച്ചാണ് ഇത് ശ്രീലങ്കൻ ബോട്ടുകളിലേക്കുൾപ്പെടെ മാറ്റുക. അവിടെനിന്ന് സതേൺ റൂട്ടിലൂടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങളിലേക്കു കടത്തും.

കശ്മീരിലെ ‘നാർക്കോ ഭീകരത’

ജമ്മു കശ്മീരിലും പാക്കിസ്ഥാന്റെ നേതൃത്വത്തിൽ നാർക്കോ ഭീകരത അരങ്ങേറിയതിന്റെ തെളിവുകൾ ഇന്ത്യയ്ക്കു ലഭിച്ചിട്ടുണ്ട്. അഞ്ചു വർഷത്തിനിടെ ജമ്മു കശ്മീരിലെ ഹെറോയിൻ ഉപഭോഗത്തിൽ 2000 ശതമാനത്തിന്റെ വർധനവുണ്ടായെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് അതിനു ശക്തി പകർന്നത്. 2016ല്‍ ശ്രീനഗർ മെഡിക്കൽ കോളജിലെ ലഹരി വിരുദ്ധ കേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയിരുന്നത് 489 പേരായിരുന്നെങ്കിൽ 2021ല്‍ അത് 10000 കടന്നുവെന്നായിരുന്നു ഒബ്സർവർ റിസർച് ഫൗണ്ടേഷന്റെ റിപ്പോർട്ട്.

ഈ ലഹരി വിൽപനയിലൂടെ ലഭിക്കുന്ന പണം മേഖലയിലെ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും സുരക്ഷാസേന കണ്ടെത്തി. തുടർന്നു ശക്തമാക്കിയ തിരച്ചിലിൽ 2021 ജൂണിൽ 45 കോടി രൂപയുടെ ഹെറോയിനുമായി 10 പേരെ ബരാമുള്ളയിൽനിന്നു പിടികൂടി. ലഹരി വിൽപനയ്ക്കായി ജമ്മു കശ്മീരിൽ ഒരു ടെറർ മൊഡ്യൂൾ പ്രവർത്തിക്കുന്നതായിത്തന്നെ അന്നു കണ്ടെത്തി. അതിന്റെയെല്ലാം ഉറവിടം വിരൽ ചൂണ്ടിയത് പാക്കിസ്ഥാനിലേക്കായിരുന്നു.

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനു പകരം, നിലവിൽ പാക്കിസ്ഥാനു വേണ്ട ധനസഹായവും ആയുധങ്ങളും എത്തിക്കുന്നത് ഹാജി സലിം നെറ്റ്‌വർക്കാണോയെന്ന അന്വേഷണം വരെ ആരംഭിച്ചു കഴിഞ്ഞു. ഇയാൾക്കു വേണ്ടി ഇന്റർപോൾ നോട്ടിസിനുള്ള ശ്രമവും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ലഹരിമരുന്നിലൂടെയാണ് ഭീകരതയ്ക്കുള്ള പണം ഹാജി സലിം നെറ്റ്‌വർക്ക് കണ്ടെത്തുന്നത്.

Leave a Reply