Spread the love
പാർക്കിംഗിന് ഇനി വലിയ വില നൽകണം

റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിംഗ് ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെയിൽവേ. പാർക്കിംഗ് കരാർ പുതുക്കിയതിന്റെ ഭാഗമായാണ് നിരക്ക് വർദ്ധന.
⭕️ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് ആദ്യത്തെ നാല് മണിക്കൂറിന് നാലു രൂപയായിരുന്നത് 12 രൂപയായി വർദ്ധിപ്പിച്ചു. 12 മണിക്കൂർ വരെ 18 രൂപ, 24 മണിക്കൂർ വരെ 25 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
⭕️നാലുചക്ര വാഹനങ്ങൾക്ക് ഇത് യഥാക്രമം 25, 50, 95 എന്നിങ്ങനെയാണ്. മിനിമം 10 രൂപയുണ്ടായിരുന്നതാണ് ഇരട്ടിയായി വർദ്ധിപ്പിച്ചത്. 24 മണിക്കൂർ കഴിഞ്ഞാൽ ഓരോ 24 മണിക്കൂറിനും 120 രൂപ അധികം നൽകേണ്ടിവരും. പുതിയ നിരക്കിനെതിരെ പ്രതിഷേധം ശക്തമാണ്.

⭕️റെയിൽവേ സ്റ്റേഷനിൽ സർവിസ് നടത്തുന്ന ടാക്സി വാഹനങ്ങളുടെ പാർക്കിംഗ് ഫീസിലും വർദ്ധനവുണ്ട്. പ്രതിവർഷം 2000 രൂപ എന്നത് ഇരട്ടിയായി വർദ്ധിപ്പിച്ചു. ടാക്സി വാഹനങ്ങൾ വർഷത്തിൽ 4000 രൂപ നൽകണം. ജോലി ആവശ്യാർത്ഥവും മറ്റും വാഹനങ്ങൾ സ്റ്റേഷനിൽ പാർക്ക് ചെയ്യുന്നവർക്ക് പുതിയ നിരക്ക് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. കൊവിഡിന് മുമ്പുവരെ ഉണ്ടായിരുന്ന ട്രെയിനുകളിലെ പാസഞ്ചർ നിരക്ക് ഇനിയും റെയിൽവേ പുനഃസ്ഥാപിക്കാത്തതിനാൽ പാസഞ്ചർ ട്രെയിനുകളിൽ പോലും ഉയർന്ന നിരക്ക് നൽകിയാണ് സ്ഥിരം യാത്രക്കാർ ഉൾപ്പെടെയുള്ള ആളുകൾ യാത്ര ചെയ്യുന്നത്.

പാർക്കിംഗ് ഫീസും യാത്രനിരക്കും വർദ്ധിച്ചതോടെ തുച്ഛവേതനക്കാരായ സാധാരണക്കാർ ഏറെ ദുരിതത്തിലാണ്. വിദൂര സ്ഥലങ്ങളിൽ ജോലിചെയ്യുന്ന പലരും യാത്രക്ക് ട്രെയിനാണ് ആശ്രയിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്താണ് ഇവർ യാത്രചെയ്യുന്നത്. ആയിരത്തിലധികം പേരാണ് ദിവസേന റെയിൽവേയുടെ പാർക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തുന്നത്. ഉയർന്ന നിരക്ക് യാത്രക്കാരെ വലയ്ക്കുമെന്ന് ഉറപ്പ്. പണം കൊടുത്താലും അടിസ്ഥാനസൗകര്യമൊന്നും ഇവിടെയില്ല. പണം നൽകി നിർത്തിയിടുന്ന വാഹനങ്ങൾ എടുക്കുന്നതുവരെയും വെയിലും മഴയുംകൊണ്ട് കിടക്കും.

മരത്തണൽ കണ്ടെത്തി അവിടെ പാർക്ക് ചെയ്താൽ കൊക്കും കാക്കയും കാഷ്ഠിച്ച് വാഹനം വൃത്തികേടാവും. റെയിൽവേയാണ് മേൽക്കുര നിർമ്മിക്കേണ്ടതെന്നാണ് കരാറുകാർ പറയുന്നത്. ഇരുചക്രവാഹനങ്ങളിൽ നിന്ന് പെട്രോൾ മോഷണം പോകുന്നതും പതിവാണ്. റെയിൽവേയിൽ നിന്ന് കരാറെടുത്തവർ ജി.എസ്.ടി നൽകണമെന്നതിനാൽ ജി.എസ്.ടി നിരക്കുൾപ്പെടെയാണ് യാത്രക്കാരിൽനിന്ന് ഈടാക്കുന്നത്.

Leave a Reply