![](https://i0.wp.com/moviegaang.in/wp-content/uploads/2023/09/1600x960_1385573-untitled-1.png?resize=696%2C417&ssl=1)
തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഐഎച്ച്ആർഡി ഉദ്യോഗസ്ഥൻ നന്ദകുമാറിന്റെ പുനർനിയമനം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഇയാൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തു നൽകി. നന്ദകുമാറിനെ ചോദ്യം ചെയ്യാൻ പോലീസ് തയാറായിട്ടില്ലെന്നും ഇയാൾക്ക് ഉന്നത സിപിഎം ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും കത്തിൽ പറയുന്നു.
കത്തിന്റെ പൂർണ രൂപം
അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയതിലൂടെ ഗുരുതര ചട്ടലംഘനം നടത്തിയ ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നന്ദകുമാറിനെ സർവീസിൽനിന്നു പുറത്താക്കണം. കഴിഞ്ഞ വർഷം മേയിൽ സെക്രട്ടേറിയേറ്റിൽ നിന്നും വിരമിച്ച നന്ദകുമാറിനെ ഒരു മാസം മുൻപാണ് ഐഎച്ച്ആർഡിയിൽ നിയമിച്ചത്. സർവീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനം നടത്തിയ നന്ദകുമാറിനെ ഇപ്പോഴത്തെ തസ്തികയിൽ നിന്ന് ഉടൻ നീക്കം ചെയ്യണം.
അച്ചു ഉമ്മന്‍റെ പരാതിയില്‍ കേസെടുത്ത് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതല്ലാതെ ഇതുവരെ നന്ദകുമാറിനെ ചോദ്യം ചെയ്യാൻ പോലീസ് തയാറായിട്ടില്ല. ഉന്നത സിപിഎം ബന്ധമാണ് ഇയാൾക്ക് പോലീസ് നൽകുന്ന സംരക്ഷണത്തിന് കാരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുകയും സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്ത ഒരു ക്രിമിനലിനെ സംരക്ഷിക്കുന്നത് സർക്കാരിന് അപമാനമാണ്. സ്ത്രീപക്ഷ നിലപാടുകളിൽ മുഖ്യമന്ത്രിക്ക് ആത്മാർഥതയുണ്ടെങ്കിൽ നന്ദകുമാറിനെ സർവീസിൽനിന്ന് പുറത്താക്കുകയും അയാൾക്കെതിര ക്രിമിനൽ കേസ് എടുക്കുകയും വേണം.