Spread the love
20 കോടിയിലധികം പതാകകള്‍ ലഭ്യമാക്കി കേന്ദ്രസര്‍ക്കാര്‍

‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷം 20 കോടിയിലധികം ദേശീയ പതാകകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയതായി സാംസ്‌കാരിക മന്ത്രാലയം. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ‘ഹര്‍ ഘര്‍ തിരംഗ’ (ഓരോ വീട്ടിലും ത്രിവര്‍ണ്ണ പതാക) എന്ന പ്രചാരണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് ‘ഹര്‍ ഘര്‍ തിരംഗ’ പ്രചാരണത്തെ ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 22 ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.ഫ്‌ലാഗ് കോഡില്‍ വരുത്തിയ മാറ്റമാണ് ദേശീയ പതാകയുടെ ആവശ്യകത വര്‍ധിക്കാന്‍ കാരണമായതെന്നും അധികൃതര്‍ പറഞ്ഞു. ത്രിവര്‍ണ പതാക രാവും പകലും ഉയര്‍ത്താമെന്നും തദ്ദേശീയമായി നിര്‍മ്മിക്കുന്ന പാതകകള്‍ ഉപയോഗിക്കാമെന്നുമുള്ള മാറ്റങ്ങളാണ് പതാക കോഡില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയത്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിന്റെ ഭാഗമായി തപാല്‍ വകുപ്പ് ഒരു കോടിയിലേറെ പതാകകള്‍ വിറ്റഴിച്ചിരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് രാജ്യത്തുടനീളം ഇത്രയധികം പതാകകള്‍ വിറ്റഴിച്ചതെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അറിയിച്ചു.തപാല്‍ വകുപ്പിന് കീഴിലുള്ള ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകള്‍ മുഖേനയും ഓണ്‍ലൈന്‍ വഴിയുമാണ് വില്‍പ്പന നടന്നത്. ആഗസ്റ്റ് 15 വരെ വില്‍പ്പന തുടരും. ശീയ പതാകയ്ക്കൊപ്പമുള്ള സെല്‍ഫി www.harghartiranga.com എന്ന വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത് പുതിയ ഇന്ത്യയുടെ വലിയ ആഘോഷത്തില്‍ പങ്കാളികളായി രജിസ്റ്റര്‍ ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply