Spread the love
കേരളത്തിലെ കടൽത്തീരത്തുള്ളത് നിധിക്ക് തുല്യമായ ലോഹശേഖരം, മലയാളികളുടെ ജീവിതം ഇനി കൂടുതൽ ‘പ്രകാശിക്കും’

ന്യൂഡൽഹി: കേരളത്തിന്റെ കടൽത്തീരത്ത് ലഭ്യമായ തോറിയത്തിൽ നിന്ന് കുറഞ്ഞ ചെലവിൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ. സംസ്ഥാന വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻ കുട്ടി കേന്ദ്ര ഊർജ്ജമന്ത്രി ആർ.കെ. സിംഗുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ധാരണയായത്. കാസർകോട്-വയനാട് ഹരിത ഊർജ്ജ ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതികൾ, ആദിവാസി കോളനികളിലെ വൈദ്യുതീകരണം, കാർഷിക പമ്പുകളുടെ സൗരോർജ്ജവത്‌കരണം, ചീമേനി 100 മെഗാവാട്ട് സോളാർ പാർക്ക് എന്നിവയ്‌ക്കുള്ള ധനസഹായം പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകി.

കേരളതീരത്തെ കരിമണലിൽ രണ്ടു ലക്ഷം ടൺ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്കെന്ന് കൃഷ്‌ണൻകുട്ടി കൂടിക്കാഴ്‌ചയ്‌ക്കുശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതു വേർതിരിച്ചെടുത്ത് കൽപ്പാക്കം ആണവ വൈദ്യുതി നിലയത്തിൽ ആരംഭിച്ച 30 മെഗാവാട്ട് തോറിയം പ്ളാന്റിലെത്തിക്കാനാവും. കൽക്കരി ക്ഷാമത്തെ തുടർന്ന് ജലവൈദ്യുതി പദ്ധതികളെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര നിലപാട് കേരളത്തിനു നേട്ടമാണെന്നും മന്ത്രി പറഞ്ഞു. 2070 ഓടെ കാർബൺ പുറത്തുവിടൽ പദ്ധതികൾ ഒഴിവാക്കാനുള്ള നീക്കവും ഗുണകരമാണ്. 3000 ടി.എം.സി വാർഷിക ജലലഭ്യതയുള്ള കേരളത്തിൽ 6000 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുതി പദ്ധതികൾ സ്ഥാപിക്കാനാകും. ഇതിന് ആവശ്യമായ ധനസഹായവും വനം, പാരിസ്ഥിതിക അനുമതിയും കേന്ദ്രസർക്കാർ ലഭ്യമാക്കണം. ജലവൈദ്യുതി പദ്ധതികൾക്ക് നിർമ്മാണച്ചെലവും തിരിച്ചടവ് കാലാവധിയും കൂടുതലായതിനാൽ വയബിലിറ്റി ഗ്യാപ് ഫണ്ട് സഹായം അടക്കം ലഭിക്കണം. കൂടാതെ മൂലധനത്തിന്റെ 20 ശതമാനം ധനസഹായമായി നൽകണമെന്നും കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ അഭ്യർത്ഥിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന 26.9 മെഗാവാട്ട് ശേഷിയുള്ള 10 ചെറുകിട പദ്ധതികൾക്ക് ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ടു. വൈദ്യുതി അപകടങ്ങൾ കുറയ്‌ക്കാനുള്ള കവചിത കണ്ടക്‌ടറുകൾ സ്ഥാപിക്കൽ, ഭൂമിക്കടിയിലൂടെ കേബിൾ വലിക്കൽ, നഗരങ്ങളിൽ ഓട്ടോമാറ്റിക് സംവിധാനം തുടങ്ങി വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട 11,000 കോടി രൂപയുടെ പദ്ധതികൾക്കും അനുമതി തേടി.

Leave a Reply