രജനികാന്ത് നായകനായ സൂപ്പർ ഹിറ്റ് ചിത്രം എന്തിരന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ സംവിധായകനും നിർമാതാവുമായ എസ് ശങ്കറിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ശങ്കറിന്റെ പേരിലുള്ള 10.11 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമാണ് നടപടി.
ആരൂർ തമിഴ്നാടൻ എന്ന വ്യക്തിയാണ് ശങ്കറിനെതിരെ പരാതി നൽകിയത്. തന്റെ ‘ജിഗുബ’ എന്ന കഥയുമായി സാമ്യമുള്ള കഥയാണ് എന്നായിരുന്നു തമിഴ്നാടന്റെ ആരോപണം. 2011-ലാണ് പരാതി നൽകിയത്. തുടർന്ന് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞു. കൂടാതെ എന്തിരൻ സിനിമയിലൂടെ 11. 5 കോടി രൂപ ശങ്കറിന് പ്രതിഫലമായി ലഭിച്ചിരുന്നുവെന്നും കണ്ടെത്തി.
10 കോടി വിലമതിക്കുന്ന ശങ്കറിന്റെ പേരിലുള്ള മൂന്ന് വസ്തുവകകളാണ് കണ്ടുകെട്ടിയിരിക്കുന്നത്. 1957-ലെ പകർപ്പവകാശ നിയമവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളും ശങ്കറിനെതിരെ ചുമത്തിയിട്ടുണ്ട്.