Spread the love

ചെന്നൈ ∙ സനാതന ധർമത്തെ പകർച്ചവ്യാധികളോട് ഉപമിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വധഭീഷണിയെ പുച്ഛിച്ചു തള്ളി തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. തമിഴ്നാടിനു വേണ്ടി സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കിയ വ്യക്തിയുടെ കൊച്ചുമകനാണ് താനെന്നും, ഇത്തരം ഭീഷണികളൊന്നും തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നും ഉദയനിധി പ്രതികരിച്ചു.
ഉദയനിധിയെ വധിക്കുന്നവർക്ക് 10 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഉത്തർപ്രദേശിൽനിന്നുള്ള പരമഹംസ ആചാര്യ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ ചിത്രം വാളിൽ കോർത്തു കത്തിച്ച ശേഷമായിരുന്നു പ്രഖ്യാപനം. ‘‘ഉദയനിധി സ്റ്റാലിന്റെ ശിരസ് ഛേദിച്ച് അതുമായി എന്റെയടുത്ത് വരുന്നവർക്ക് ഞാൻ 10 കോടി രൂപ നല്കും. ആരും അതിനു തയാറാകുന്നില്ലെങ്കിൽ, ഞാൻ തന്നെ അയാളെ കണ്ടെത്തി കൊലപ്പെടുത്തും’ – ഇതായിരുന്നു അയോധ്യയിലെ തപസ്വി ചാവ്‌നി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ കൂടിയായ പരമഹംസ ആചാര്യയുടെ വാക്കുകൾ.
സനാതന ധർമ്മത്തെക്കുറിച്ച് സംസാരിച്ചതിന് എന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപയാണ് ഒരാൾ പ്രഖ്യാപിച്ചത്. അതിന് വെറും 10 രൂപയുടെ ചീർപ്പ് മതിയാകുമെന്നാണ് എന്റെ അഭിപ്രായം’ – ഉദയനിധി പറഞ്ഞു.

‘ഇത്തരം ഭീഷണികളൊന്നും ഞങ്ങളെ സംബന്ധിച്ച് പുതിയതല്ല. ഞങ്ങൾ ഇത്തരം ഭീഷണികളെ ഭയപ്പെടുന്നവരുമല്ല. തമിഴ്നാടിനു വേണ്ടി തന്റെ ശിരസ് റെയിൽവേ ട്രാക്കിൽ വയ്ക്കാൻ മടിക്കാതിരുന്ന ഒരു കലാകാരന്റെ കൊച്ചുമകനാണ് ഞാൻ’ – മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ കൊച്ചുമകനുമായ ഉദയനിധി പറഞ്ഞു.
താൻ ഒരു മതത്തിനെതിരെയും പരാമർശം നടത്തിയിട്ടില്ലെന്നും ജാതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ അടിച്ചമർത്തുന്നതും വേർതിരിക്കുന്നതുമാണു ചോദ്യം ചെയ്തതെന്നും ഉദയനിധി വിശദീകരിച്ചു. നിലപാടിൽനിന്നു പിന്നോട്ടു പോകില്ലെന്ന് ആവർത്തിച്ച അദ്ദേഹം പ്രത്യാഘാതം നേരിടാൻ തയാറാണെന്നും ഭീഷണി കണ്ടു തളരില്ലെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് മുക്ത ഭാരതം എന്നു പതിവായി പറയുന്നതിന്റെ അർഥം എല്ലാ കോൺഗ്രസ് നേതാക്കളെയും കൊല്ലണമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഉദയനിധി സ്റ്റാലിനെതിരെ വ്യാപക പ്രതിഷേധവുമായി ബിജെപി, സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു. മന്ത്രിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആർ.എൻ.രവിക്ക് ബിജെപി കത്തയച്ചു.
സനാതന ധർമം ശാശ്വതമാണെന്നു പറഞ്ഞ ഉഡുപ്പി പേജാവർ മഠാധിപതി വിശ്വപ്രസന്ന തീർഥ, ഉദയനിധിയുടെ പ്രസ്താവനയെ ചോദ്യം ചെയ്തു. ബിഹാറിലെ മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ മന്ത്രിക്കെതിരെ ഹർജി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡൽഹി പൊലീസിലും പരാതി ലഭിച്ചിരുന്നു.

തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആർട്ടിസ്‌റ്റ് അസോസിയേഷൻ സമ്മേളനത്തിൽ ശനിയാഴ്ചയാണ് ഉദയനിധി വിവാദ പരാമർശങ്ങൾ നടത്തിയത്. ഡെങ്കിപ്പനി, കൊതുകുകൾ, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ സനാതന ധർമത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.

Leave a Reply