എം ടിക്കും പത്മരാജനും ശേഷം മനോജ്ഞമായ തിരക്കഥകൾ കൊണ്ട് മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച എഴുത്തുകാരനായിരുന്നു എകെ ലോഹിതദാസ്
തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്കടുത്തുള്ള മുരിങ്ങൂരിൽ ജനിച്ച ലോഹിതദാസ് നാടകങ്ങളിലൂടെയാണ് കലാ രംഗത്ത് ശ്രദ്ധേയനാകുന്നത് . ചേർത്തല തപസ്യ അവതരിച്ചിച്ച “സിന്ധു ശാന്തമായി ഒഴുകുന്നു “എന്ന പ്രശസ്തമായ നാടകം മികച്ച നാടക രചയിതാവിനുള്ള കേരള സംസ്ഥാന പുരസ്കാരം ലോഹിതദാസിന് നേടിക്കൊടുത്തു. സുഹൃത്തും നാട്ടുകാരനുമായ നടൻ തിലകനാണ് ലോഹിയെ സിബിമലയിന് പരിചയപെടുത്തി കൊടുക്കുന്നത്. ഈ ടീമിന്റെ ആദ്യചിത്രമായ “തനിയാവർത്തനം ” കലാപരമായും സാമ്പത്തികമായും വൻ വിജയം നേടിയെടുത്തതോടെ ലോഹി സിബി കൂട്ടുകെട്ടിലൂടെ ജീവിതഗന്ധിയായ ഒട്ടേറെ ചല ചിത്രങ്ങൾ മലയാളത്തിന് ലഭിച്ചു. നഷ്ടപ്പെടലിന്റേയും ജീവിത വേദനകളുടേയും വിഷാദത്മക കഥകളായിരുന്നു ലോഹിയുടെ ചലച്ചിത്ര രചനകളിൽ കൂടുതലും. അദ്ദേഹത്തിന്റെ ജീവിതഗന്ധിയായ ഇത്തരം കഥാപാത്രങ്ങളിലൂടെയാണ് മഹാനടന്മാരായ മമ്മുട്ടിയും മുരളിയും മോഹൻലാലുമൊക്കെ പ്രേക്ഷകമനസ്സുകളിൽ കൂടു കൂട്ടിയത് .
മലയാളസിനിമയിൽ ചരിത്രവിജയം നേടിയെടുത്ത ദിലീപ്-മഞ്ജുവാര്യർ മീരാജാസ്മിൻ തുടങ്ങിയവരെല്ലാം ചലച്ചിത്രരംഗത്ത് ശ്രദ്ധേയരാകുന്നത് ലോഹിതദാസിന്റെ തിരക്കഥകളിലൂടെയായിരുന്നു
ഏതാനും ചിത്രങ്ങളിൽ പാട്ടുകൾ എഴുതുകയും നടനായി പ്രത്യക്ഷപ്പെടുകയും ചെയ്ത ഇദ്ദേഹത്തിന്റെ കനക തൂലികയിലൂടെ മലയാളത്തിൽ 42 -ഓളം മികവുറ്റ ചലച്ചിത്രങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
സംഗീതപ്രേമികൾ എന്നുമെന്നും മനസ്സിൽ താലോലിക്കുന്ന എത്രയോ സുന്ദര ഗാനങ്ങളാണ് ലോഹിതദാസിന്റെ കഥകളിലൂടെ അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളിലൂടെ നമുക്ക് സമ്മാനമായി ലഭിച്ചത്. 1955 മേയ് 10 ന് ജനിച്ച അദ്ദേഹം 2009 ജൂൺ 28 ന് ആണ് നമ്മെ വിട്ടു പോയത് ഇന്ന് അദ്ദേഹത്തിൻ്റെ പന്ത്രണ്ടാം ഓർമ ദിനമാണ്.
ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം സൃഷ്ടിച്ച ജീവിത ഗന്ധിയായ കഥകളിലൂടെ കഥാപാത്രങ്ങളിലൂടെ ആ കഥാപാത്രങ്ങൾ നടന്നുകയറിയ സംഗീത വഴികളിലൂടെ കലാലോകം ലോഹിതദാസിനെ എന്നുമെന്നും ഓർമ്മിക്കും …..