Spread the love

മൂന്നാർ ∙ ബംഗാൾ സ്വദേശിനിയായ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നു പ്രതികൾക്കും 90 വർഷം വീതം തടവുശിക്ഷ. തിരുനെൽവേലി വലവൂർ സ്വദേശി എസ്.സുഗന്ത് (20), തമിഴ്നാട് ബോഡി ധർമപ്പട്ടി സ്വദേശി എം.ശിവകുമാർ (21), എസ്റ്റേറ്റ് പൂപ്പാറ ലക്ഷം കോളനിയിൽ പി.സാമുവേൽ (ശ്യാം -21) എന്നിവർക്കാണ് ദേവികുളം അതിവേഗ പോക്സോ കോടതി വിധിച്ചത്. 40,000 രൂപ പിഴയും വിധിച്ചു. മൂന്നു പേരും കുറ്റക്കാരെന്നു കോടതി ഇന്നലെ അറിയിച്ചിരുന്നു . നാലാം പ്രതിയെ വിട്ടയച്ചു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു കെ.ദാസാണു ഹാജരായത്. കേസിലെ അഞ്ചും ആറും പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. തൊടുപുഴ ജെജെ കോടതിയിലാണ് ഇവരുടെ കേസ് നടക്കുന്നത്.

2022 മേയ് 29ന് ആയിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്നു പൂപ്പാറയിൽ ജോലിക്കെത്തിയതാണു പ്രതികളായ സുഗന്തും ശിവകുമാറും. പതിനാലുകാരിയും സുഹൃത്തും തേയിലത്തോട്ടത്തിലൂടെ പൂപ്പാറയിലേക്കു നടന്നുവരുന്നതിനിടയിൽ പ്രതികൾ സുഹൃത്തിനെ അടിച്ചവശനാക്കിയ ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി. നാലാം പ്രതി, സംഭവസ്ഥലത്തേക്ക് ആരെങ്കിലും വരുന്നുണ്ടോയെന്നു നിരീക്ഷിച്ചെന്നായിരുന്നു കേസ്. ശാന്തമ്പാറ എസ്എച്ച്ഒ ആയിരുന്ന അനിൽ ജോർജാണു കേസ് അന്വേഷിച്ചതും പ്രതികളെ കസ്റ്റഡിയിലെടുത്തതും.

Leave a Reply