Spread the love

കോടികൾ ചെലവഴിച്ച് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങൾ പോലും ദയനീയമായി തകർന്നടിയുന്ന കാഴ്ചയ്ക്കാണ് ബോളിവുഡ് സാക്ഷിയാകുന്നത്. 2023ലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ബോളിവുഡിന് ശാപമോക്ഷം നൽകിയെന്ന് കരുതിയിരിക്കുമ്പോഴാണ്, ഇടിത്തീ പോലെ തുടർ പരാജയങ്ങളുടെ പെരുമഴ. 2024 പകുതി പിന്നിടുമ്പോഴും, വിരലിലെണ്ണാവുന്ന ചുരുക്കം ചില സിനിമകൾ മാത്രമാണ് ഭേതപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

കഴിഞ്ഞ വർഷം ഷാരൂഖ് ഖാൻ നായകനായ ‘ജവാൻ,’ 1160 കോടി രൂപ കളക്ഷൻ നേടിയപ്പോൾ, ഈ വർഷത്തെ ഏറ്റവും മികച്ച ബോളിവുഡ് ഗ്രോസർ 358 കോടി നേടിയ ‘ഫൈറ്റർ’ ആണ്. ബോളിവുഡ് സിനിമാ വ്യവസായം അഭിമുഖീകരിക്കുന്ന നിലിവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, താരങ്ങൾ പ്രതിഫലമായി കൈപ്പറ്റുന്ന ഭീമൻ തുകകളും ചർച്ചയാകുകയാണ്.

ഇപ്പോഴിതാ ബോളിവുഡ് താരങ്ങൾക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്, ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ ചലച്ചിത്ര നിർമ്മാതാക്കളിലൊരാളായ കരൺ ജോഹർ. “ഒന്നാമതായി, പ്രേക്ഷകരുടെ അഭിരുചികൾ കൂടുതൽ നിർണായകമയി. പ്രേക്ഷകർക്ക് അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള സിനിമകൾ വേണം.

കൂടാതെ, സിനിമയുടെ നിർമ്മാണച്ചെലവും വർദ്ധിച്ചിട്ടുണ്ട്. പണപ്പെരുപ്പം ഉണ്ടായിട്ടുണ്ട്. ഹിന്ദി സിനിമയിലെ 10 ഓളം അഭിനേതാക്കൾ, സൂര്യനെയും ചന്ദ്രനെയും ഭൂമിയെയും എല്ലാമാണ് പ്രതിഫലമായി ആവശ്യപ്പെടുന്നത്. അവർക്കായി പണം ചിലവാക്കണം, അതിന് ശേഷം സിനിമയിലും മാർക്കറ്റിങിലും പണം ഒഴുക്കണം. ഇത്രയെല്ലാം ചെയ്താലും സിനിമ വിജയിക്കുന്നില്ല.

ഒരു സിനിമയിൽ നിന്ന് 3.5 കോടി രൂപപോലും നേടാൻ കഴിവില്ലാത്ത നടന്മാർ പോലും 35 കോടിയാണ് പ്രതിഫലം ആവശ്യപ്പെടുന്നത്. അതെങ്ങനെ ശരിയാകും. നമ്മൾ അത് എങ്ങനെ മാനേജ് ചെയ്യും. ഹിന്ദി സിനിമയിൽ എല്ലാ കാലവും ഓരോ രീതിയുണ്ട്. ആക്ഷൻ ചിത്രങ്ങളായ ജവാനും, പത്താനും വിജയിച്ചതു കൊണ്ട് നമ്മൾ ഇപ്പോൾ തുടർച്ചയായി ആക്ഷൻ സിനിമകളാണ് ചെയ്യുന്നത്. എല്ലാവരും ആക്ഷൻ സിനിമകളുടെ പുറകേ ഓടുകയാണ്.

തുടരെ ആക്ഷൻ ചിത്രങ്ങൾ മാത്രം ചെയ്യണോ? ഇനി പെട്ടന്നൊരു റൊമാന്റിക് സിനിമ വിജയിച്ചാൽ, തലയറുത്ത കോഴിയെ പോലെ എല്ലാവരും അതിന്റെ പുറകേ ഓടും. റിവ്യൂസും മറ്റുള്ളവരുടെ അഭിപ്രായങ്ങളും കേൾക്കാതെ റൂട്ടഡ് ഇന്ത്യൻ സിനിമ ആസ്വദിക്കുന്ന ഒരു കൂട്ടം പ്രേക്ഷകർ ഉണ്ടെന്നകാര്യ നമ്മൾ ഇതുവരെ മനസിലാക്കിയിട്ടില്ല,” കരൺ ജോഹർ പറഞ്ഞു.

Leave a Reply