Spread the love

മുണ്ടക്കൈ: വയനാട് മുണ്ടക്കൈയിൽ ഇന്ന് നടത്തിയ രണ്ടാം ഘട്ട ജനകീയ തെരച്ചിലിന് തിരിച്ചടിയായി കനത്ത മഴ. പ്രദേശത്ത് മഴ ശക്തമായതോടെ മൂന്ന് മണിയോടെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്നത്തെ ജനകീയ തെരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങൾ കിട്ടിയതായി അധികൃതർ അറിയിച്ചു. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പരപ്പൻപാറയിലെ പുഴയോട് ചേർന്നുള്ള ഭാഗത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങളും പരപ്പൻ പാറയിലെ മറ്റൊരു സ്ഥലത്ത് നിന്നും ഒരു ശരീര ഭാഗവുമാണ് കണ്ടുകിട്ടിയത്.

കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് തന്നെയാണ് ശരീരഭാ​ഗങ്ങൾ കിട്ടിയത്. ഈ സാഹചര്യത്തിൽ കൂടുതൽ മൃതദേഹങ്ങൾ അവിടെയുണ്ടോ എന്ന് വിശദമായി പരിശോധന നടത്തും. ഇന്ന് കണ്ടെത്തിയ ശരീരഭാഗങ്ങൾ എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിക്കുന്നതേയുള്ളൂ. കാലാവസ്ഥ അനുകൂലമായതിനാൽ എയർലിഫ്റ്റ് ചെയ്യാനാവുമെന്നാണ് കരുതുന്നത്.

മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് ജനകീയ തെരച്ചില്‍ നടന്നത്. രാവിലെ എട്ട് മണിക്കാണ് സന്നദ്ധപ്രവർത്തകരുടേയും വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും ക്യാമ്പുകളിൽ കഴിയുന്നവരുടേയും നേതൃത്വത്തിൽ തെരച്ചിൽ തുടങ്ങിയത്. ക്യാമ്പിലുള്ളവർ സ്വന്തം വീടിരുന്ന സ്ഥലത്തെത്തിയടക്കം പരിശോധന നടത്തി. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഔദ്യോഗിക കണക്കുകൾ പ്രകാരം 126 പേരെ ഇനിയും കണ്ടെത്താനുണ്ട്.

Leave a Reply