
തൃശൂർ∙ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ അടാട്ടിലാണ് സംഭവം. മാടശേരി വീട്ടിൽ സുമേഷ്, ഭാര്യ സംഗീത, മകൻ ഹരിൻ എന്നിവരാണ് മരിച്ചത്. ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും മകനെ തറയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടത്. ആത്മഹത്യയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ വീട് അടഞ്ഞുകിടന്നതിനെ തുടർന്ന് അയൽവാസികൾ അറിയിച്ച വിവരമനുസരിച്ച് ബന്ധുക്കൾ എത്തി പരിശോധിച്ചപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപതു വയസ്സുകാരനായ മകൻ ഹരിൻ ഓട്ടിസം ബാധിതനായിരുന്നുവെന്നാണു അറിയിപ്പ്. ഹരിനെ പായവിരിച്ച് അതിൽ കിടത്തിയിരുന്ന നിലയിലായിരുന്നു.
അബുദാബിയിലായിരുന്ന സുമേഷ് 12 ദിവസം മുൻപാണ് നാട്ടിലെത്തിയത്. പുതുതായി നിർമിച്ച വീട്ടിലേക്ക് ഇക്കഴിഞ്ഞ നവംബറിലാണ് കുടുംബം താമസം തുടങ്ങിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)