Spread the love

ബെംഗളൂരു∙ നഗരത്തിലെ ഹോട്ടൽമുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഉസ്ബെക്കിസ്ഥാൻ യുവതി കൊല്ലപ്പെടുന്നതിനു മുൻപ് മർദനമേറ്റിരുന്നുവെന്ന് പൊലീസ്. സന്ദർശക വിസയിൽ ഡൽഹിയിലെത്തിയ സറീന ഉത്കിറോവ്ന മാർച്ച് അഞ്ചിനാണ് ബെംഗളൂരുവിൽ എത്തിയത്. കുമാര പാർക്ക് വെസ്റ്റിലെ സാങ്കെയ് റോഡിലുള്ള ജഗദീഷ് ഹോട്ടലിലാണ് മുറിയെടുത്തത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ഹോട്ടലിലെ രണ്ടു ജീവനക്കാർ ഉൾപ്പെടെയുള്ളവരെ സംശയിക്കുന്നുണ്ട്.
മുഖത്ത് പരുക്കേറ്റ പാടുകളുണ്ട്. മൂക്കിൽനിന്ന് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. കൊലപാതക സമയത്ത് മുറിയിൽ ഒന്നിൽക്കൂടുതൽപ്പേർ ഉണ്ടായിരുന്നതായാണ് സംശയം. ബുധനാഴ്ച വൈകുന്നേരം വിവിധ സമയങ്ങളിലായി മൂന്നു പുരുഷന്മാർ യുവതിയുടെ മുറിയിലേക്കു കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.

ഒരാൾ രാത്രി ഏഴു മണിക്കാണ് മുറിയിൽ പ്രവേശിക്കുന്നത്. പിന്നീട് ഹോട്ടലിലെ രണ്ടു ജീവനക്കാരും കയറി. ഇതിനുപിന്നാലെ യുവതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. ഈ ഫോൺ ഇതുവരെ കണ്ടെടുക്കാനായില്ല. മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്കു മാറ്റി. കുടുംബാംഗങ്ങൾ എത്തുന്നതുവരെയോ പോസ്റ്റ്‌മോർട്ടത്തിന് ബന്ധുക്കൾ വാക്കാൽ അനുമതി നൽകുന്നതുവരെയോ അവിടെ സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply