Spread the love

കോഴിക്കോട്: വെള്ളിമാടുകുന്ന് ബോയ്സ്ഹോമില്‍ നിന്ന് ചാടിപ്പോയ നാലു കുട്ടികളെയും കണ്ടെത്തി. മൂന്നു പേരെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽവച്ചും ഒരാളെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് കണ്ടെത്തിയത്. ഏറനാട് എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് മലയാളികളായ മൂന്നു കുട്ടികളെ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ലക്നൗ സ്വദേശിയായ നാലാമനെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽവച്ച് കണ്ടെത്തിയത്.

ശുചിമുറിയുടെ അഴി പൊളിച്ച് നാലു കുട്ടികളും പുറത്തു കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇന്നു പുലർച്ചെയാണ് ബോയ്സ് ഹോമിൽനിന്ന് 16 വയസ്സുള്ള രണ്ടു കുട്ടികളും 15 വയസ്സുള്ള രണ്ടു കുട്ടികളും ചാടിപ്പോയത്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ആർപിഎഫിനും കുട്ടികളുടെ വിവരം കൈമാറി അന്വേഷണം തുടരുന്നതിനിടെയാണ് നാലു പേരെയും കണ്ടെത്തിയത്.

രാവിലെ അഞ്ചരയോടെ വാർഡൻ മുറിയിൽ പരിശോധിച്ചെങ്കിലും പായിൽ മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന പോലെ കണ്ടു. എന്നാൽ രാവിലെ ഭക്ഷണം കഴിക്കാൻ എത്താത്തതിനെ തുടർന്ന് വീണ്ടും പരിശോധിച്ചപ്പോഴാണ് പായയിൽ തലയണ പുതപ്പുകൊണ്ട് മൂടിവച്ച് ഉറങ്ങുന്ന പോലെ ഡമ്മി ഉണ്ടാക്കി കുട്ടികൾ രക്ഷപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞത്.

മുറി പരിശോധിച്ചതിൽ ശുചിമുറിയുടെ ജനലഴി അടിച്ചു പൊട്ടിച്ചാണ് നാലുപേരും അതുവഴി രക്ഷപ്പെട്ടതെന്ന് കണ്ടെത്തി. ആറരയോടെ ചേവായൂർ പൊലീസിൽ പരാതി നൽകി. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. രക്ഷപ്പെട്ട ഒരു കുട്ടിക്ക് വെള്ളയിൽ പോലീസ് സ്റ്റേഷനിൽ കേസുള്ളതായി സൂചനയുണ്ട്.

ചിൽഡ്രൻസ് ഫോമിൽ കുട്ടികളുടെ സുരക്ഷയ്ക്ക് രാത്രി രണ്ടു വാർഡനെയും ഒരു സൂപ്രണ്ടിനെയും നിയമിച്ചിട്ടുണ്ട്. എന്നാൽ സംഭവം സമയത്ത് സൂപ്രണ്ട് സ്ഥലത്തുണ്ടായിരുന്നില്ല എന്നാണ് മറ്റു ജീവനക്കാർ പറയുന്നത്. കുട്ടികളെ നോക്കേണ്ട വാർഡൻമാർ ജനലഴി അടിച്ചു പൊട്ടിക്കുന്ന ശബ്ദം പോലും കേൾക്കാത്തതിലും ദുരൂഹതയുണ്ട്. പൊലീസ് ഇതും അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം കോട്ടയത്തെ ഗേൾസ് ഹോമിൽനിന്ന് ഒൻപതു പെൺകുട്ടികൾ ചാടിപ്പോയത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ ഈ ഗേൾസ് ഹോം അടച്ചു പൂട്ടുകയും ചെയ്തു.

Leave a Reply