Spread the love

കൊച്ചി: രണ്ട് മാസത്തെ പെൻഷൻ ലഭിക്കാത്തതിൽ മനംനൊന്ത് കെഎസ്ആ‍ർടിസി റിട്ട. ജീവനക്കാരൻ ആത്മഹത്യ ചെയ്തതിൽ ഇടപെട്ട് ഹൈക്കോടതി. ഹൈക്കോടതിയിലെ കെഎസ്ആർടിസി അഭിഭാഷകനെ വിളിച്ചുവരുത്തി സിം​ഗിൾ ബെഞ്ച് വിശദീകരണം തേടി. എന്തുകൊണ്ടാണ് പെൻഷൻ നൽകാതിരുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിഭാഷകനോട് ചോദിച്ചു. പെൻഷൻ നൽകുന്നതിൽ ഉണ്ടാകുന്ന വീഴ്ച ഇനി ആവർത്തിക്കരുതെന്ന് കോടതി മുന്നറിയിപ്പും നൽകി. രണ്ട് ദിവസത്തിനകം പെൻഷൻ നൽകാൻ നടപടിയെടുക്കും എന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

കഴിഞ്ഞ 20നായിരുന്നു കാട്ടക്കടയിൽ കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്തത്. കാട്ടാക്കട ചെമ്പനക്കോട് സ്വദേശി എം സുരേഷ് (65) ആണ് ജീവനൊടുക്കിയത്. ജൂലൈ, ഓ​ഗസ്റ്റ് എന്നീ രണ്ടുമാസത്തെ പെൻഷൻ ഉടൻ നൽകിയില്ലെങ്കിൽ ​ഗതാ​ഗത സെക്രട്ടറിയെയും ചീഫ് സെക്രട്ടറിയെയും നേരിട്ട് വിളിച്ചുവരുത്തുമെന്ന സിം​ഗിൾ ബെഞ്ചിന്റെ ഉത്തരവ് നിലനിൽക്കെയായിരുന്നു ജീവനക്കാരന്റെ ആത്മഹത്യ. പാപ്പനംകോട് ഡിപ്പോയിൽ നിന്ന് വിരമിച്ച ജീവനക്കാരനാണ് സുരേഷ്. സുരേഷിന് ഉണ്ടായ അപകടത്തെ തുടർന്നുള്ള ചികിത്സക്കടയടക്കം സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു.

ഈ മാസം 29നാണ് കേസ് കോടതി പരി​ഗണിക്കുന്നത്. പെൻഷൻ കിട്ടാത്തതിലെ മനോവിഷമമാണ് ആത്മഹത്യക്ക് പിന്നില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. രണ്ടുമാസത്തെ പെൻഷൻ ലഭിക്കാത്തതിൽ മനോവിഷമത്തിലായിരുന്നു അച്ഛൻ എന്നാണ് മകൻ സുജിത്ത് പറഞ്ഞത്. പെൻഷൻ മുടങ്ങിയതിലെ പ്രശ്നങ്ങൾ വീട്ടിൽ പറഞ്ഞിരുന്നുവെന്നും മകൻ പറഞ്ഞു. പെന്‍ഷന്‍ മുടങ്ങിയതിന്‍റെ പേരില്‍ നാലുപേരാണ് ഇതിനകം ആത്മഹത്യ ചെയ്തത്.

Leave a Reply