Spread the love

മലപ്പുറം: കേരളത്തിലുടനീളം വഞ്ചനാ കേസിലുള്‍പ്പെട്ട പ്രതിയായ പെരിങ്ങോട് ചാഴിയാട്ടിരി അയ്യത്തുവളപ്പില്‍ എ വി സജിത്ത് (42) എന്നയാളെയാണ് പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി അലവിയും സംഘവും അറസ്റ്റ് ചെയ്തത്.

2015 ല്‍ സജിത്ത് കറുപുകപുത്തൂര്‍ കുറീസ് എന്ന പേരില്‍ ഒരു സ്ഥാപനം പെരിന്തല്‍മണ്ണ യിലെ ഊട്ടി റോഡില്‍ നടത്തിയിരുന്നു. സ്ഥാപനത്തിനെതിരെ നിക്ഷേപകര്‍ പരാതി നല്കിയതിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെ പ്രതി വിദേശത്തേക്ക് കടന്നു കളഞ്ഞു.

ശേഷം 9 വര്‍ഷത്തോളമായി പ്രതി വിദേശത്ത് ഒളിച്ച് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം സജിത്ത് വിദേശത്തു നിന്ന് തിരുവനന്തപുരം എയര്‍ പോര്‍ട്ട് വഴി നാട്ടിലെത്തിയതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സജിത്തിന് കേരളത്തിലുടനീളം വിവിധ പോലീസ് സ്റ്റേഷനുകളില്‍ 50 ഓളം വഞ്ചനാ കേസുകളും വധശ്രമ കേസും നിലവിലുണ്ട്.

പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി അലവി യെ കൂടാതെ എസ് ഐ യാസിര്‍ , എസ് സി പി ഒ സക്കീര്‍ പാറക്കടവന്‍, സി പി ഒ മാരായ ഷാലു, കൃഷ്ണപ്രസാദ് എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply