Spread the love

പുതുക്കാട് : ദേശീയപാതയിൽ ബൈക്കിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരെ മർദിച്ചു; 2 പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബൈക്ക് യാത്രികരായ ആമ്പല്ലൂർ ചുങ്കം തയ്യിൽ അശ്വിൻ (23), പുതുക്കാട് തേർമഠം ലിംസൺ സിൻജു (24) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ 2നു കുറുമാലിയിലാണു സംഭവം. തിരുവനന്തപുരത്തു നിന്നു കൽപറ്റയിലേക്കു പോയിരുന്ന ബസിനു മുന്നിൽ ഏറെനേരം ബൈക്ക് സാവകാശം ഓടിച്ചു ബുദ്ധിമുട്ടിച്ചു. പിന്നീട് ബസിനു കുറുകെ ബൈക്ക് നിർത്തി ജീവനക്കാരുമായി തർക്കമായി.ഇതിനിടെയാണു കണ്ടക്ടറെയും ഡ്രൈവറെയും ഇരുവരും മർദിച്ചത്. ഇതോടെ ബസിലെ യാത്രക്കാർ ഇടപെട്ടു. ബൈക്കിന്റെ താക്കോൽ ഊരി യാത്രക്കാർ കൈവശംവച്ചു. രംഗം വഷളായതോടെ പ്രതികൾ ഓടിപ്പോയി. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി. യാത്രക്കാർ താക്കോൽ പൊലീസിനു കൈമാറി. കുറുമാലി ക്ഷേത്രത്തിനു സമീപത്തു നിന്നു പ്രതികളെ പൊലീസ് കയ്യോടെ പിടികൂടി. ബസ് പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിച്ച് ഡ്രൈവറും കണ്ടക്ടറും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. യാത്രക്കാർക്കു മറ്റു ബസുകളിൽ കെഎസ്ആർടിസി യാത്രാസൗകര്യം ഏർപ്പെടുത്തി. എസ്ഐമാരായ കെ.എസ്.സൂരജ്, കെ.കെ.ശ്രീനി, സിപിഒമാരായ അഭിലാഷ്, അമൽ എന്നിവർ ചേർന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply