ആശിച്ച് മോഹിച്ച് നടൻ ഹരിശ്രീ അശോകൻ കൊച്ചിയിൽ വച്ച ‘പഞ്ചാബിഹൗസ്’ എന്ന വീടും ആ വീടിന്റെ പിന്നീടുണ്ടായ ദുരവസ്ഥയുമെല്ലാം ഇപ്പോൾ മാധ്യമങ്ങളിലൂടെ പലർക്കുമറിയാം. വീടിന്റെ നിർമാണത്തിൽ വരുത്തിയ പിഴവിന് നഷ്ടപരിഹാരമായി 17.83 ലക്ഷം രൂപ നൽകാൻ അടുത്തിടെ നിർമാണ പ്രവർത്തനം നടത്തിയ 3 പേർക്ക് കോടതി വിധിച്ചിരുന്നു.
വീടിന്റെ അവസ്ഥയെ കുറിച്ചും സിനിമയിൽ നിന്നും അത്യാവശ്യം പൈസ കിട്ടിയ അവസരത്തിൽപോലും ചീത്തയായ ടൈലുകൾ മാറ്റാൻ ഹരിശ്രീ അശോകൻ തയ്യാറാവാത്തതിനെ കുറിച്ചും മകൻ മകൻ അർജുൻ അശോകനും ചില ഇന്റർവ്യൂകളിൽ തുറന്നു പറഞ്ഞിരുന്നു. നിയമപരമായി മാത്രം നീതി ഉറപ്പാക്കണമെന്ന വാശി അദ്ദേഹത്തിന് ഉണ്ടായിരുന്നത് കൊണ്ടാണ് തന്നെ വീട് നന്നാക്കാൻ അനുവദിക്കാത്തതെന്നും അർജുൻ അശോകൻ പറനിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ചും നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചിട്ടും തരാൻ വിസമ്മതിക്കുന്നവരെ കുറിച്ചും പറയുകയാണ് ഹരിശ്രീ അശോകൻ.
ഹരിശ്രീ അശോകന്റെ വാക്കുകൾ..
വീട് വച്ച വർഷം തന്നെ ടൈൽ പൊട്ടിത്തുടങ്ങി. ആ സമയത്ത് ടൈൽ ഇട്ട ആൾക്കാർ എന്റെ വീട്ടിൽ വന്ന് പരിശോധിച്ച് ശരിയാക്കിത്തരാം എന്ന് പറഞ്ഞു. പിന്നീട് അവർ വരാതെയായി. ഇക്കാര്യം ടൈൽ കടക്കാരനോട് പറഞ്ഞു. സിനിമാ തിരക്ക് കാരണം ഞാൻ ഇവരെ വിളിക്കുന്നത് കുറഞ്ഞു. അവർ ഈ വിഷയത്തിൽ ഒരു പരിഹാരം കണ്ടില്ല. അതുകഴിഞ്ഞതിന് ശേഷമാണ് കോടതിയിൽ കേസ് കൊടുത്തത്. എനിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കേസിൽ വിധിയായി. അതിൽ രണ്ട് പേർ നഷ്ടപരിഹാരം നൽകി. ഒരാൾ ഇതുവരെ നൽകിയിട്ടില്ല.ഇപ്പോൾ ഏഴ് വർഷമായി ആ കേസ്. എന്താകും ആ കേസിൽ വിധിയെന്ന് അറിയാൻ ഞാൻ കാത്തിരിക്കുകയാണ്. കാരണം, എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒന്നുമില്ലായ്മയിൽ നിന്നാണ് ഇവിടം വരെ എത്തിയത്. സംഭവത്തിൽ കോടതി കയറേണ്ടിവന്നു.
സിനിമ എന്ന് പറയുന്നത് നിസാര കാര്യമല്ല. ഭയങ്കര ബുദ്ധിമുട്ടാണ്. രാവും പകലുമെന്നില്ലാതെ വെയിലും മഴയും കൊണ്ട് നമ്മൾ ഉണ്ടാക്കിയ പൈസയ്ക്കാണ് സ്വപ്നം പോലെ ഒരു വീടുവച്ചത്. ആ വീടിനാണ് ഇങ്ങനെ സംഭവിച്ചത്.ഇപ്പോഴും എനിക്ക് ഭയങ്കര വിഷമമാണ്. ശരിക്കും ഓർത്താൽ ഉറങ്ങാൻ പോലും കഴിയില്ല. അഭിനയിക്കുന്ന സമയത്ത് സുഹൃത്തുക്കൾ ചോദിക്കും എന്താ മൂഡ് ഓഫ് ആയി ഇരിക്കുന്നേ? അപ്പോ കേസിന്റെ ഡേറ്റ് വന്നിട്ടുണ്ടാവും. മാനസികമായി ഇപ്പോഴും എനിക്ക് ഭയങ്കര വിഷമമുണ്ട്. ഒരു പാർട്ടി ആ കേസിൽ അപ്പീൽ പോയിട്ടുണ്ട്. കോടതി ഇനി എന്താണ് പറയുന്നതെന്ന് അറിയണം’








