Spread the love
സൗദിയില്‍ ഒരു മരം മുറിച്ചാല്‍ 20,000 റിയാല്‍ പിഴ; മൃഗങ്ങളോട് ക്രൂരത കാണിച്ചാല്‍ 50,000 റിയാല്‍

റിയാദ്: പരിസ്ഥിതി, മൃഗസംരക്ഷണ നിയമങ്ങള്‍ കര്‍ശനമാക്കി സൗദി അറേബ്യ. രാജ്യത്ത് അനുമതിയില്ലാതെ മരം മുറിക്കുന്നതിന് 20,000 റിയാല്‍ വീതം പിഴയീടാക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പിഴയൊടുക്കും വരെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരും. സൗദി കിരീടാവകാശിയുടെ നിര്‍ദേശ പ്രകാരമാണ് പരിസ്ഥിതി നിയമം ശക്തമായി നടപ്പാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ആഗോള താപനം, മലിനീകരണം കുറക്കല്‍ എന്നിവ ലക്ഷ്യം വെച്ച് സൗദി അറേബ്യ പരിസ്ഥിതി നിയമം പ്രഖ്യാപിച്ചിരുന്നു.

അതിനിടെ, താഇഫില്‍ നിയമം ലംഘിച്ച് മരങ്ങള്‍ മുറിച്ച മൂന്നു പേര്‍ക്കെതിരേ അധികൃതര്‍ പിഴയിട്ടു. പരിസ്ഥിതി നിയമം ലംഘിച്ചതായി കാണിച്ചാണ് മൂന്ന് സൗദി പൗരന്മാര്‍ക്കെതിരെ നടപടി എടുത്തത്. മുറിച്ച മരം ഓരോന്നിനും 20,000 റിയാല്‍, അഥവാ നാല് ലക്ഷം രൂപയാണ് പിഴ. തണുപ്പ് കാലമായതോടെ ചൂട് കായുന്നതിനായി വിറക് ശേഖരിക്കുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അനധികൃതമായി മുറിച്ച മരങ്ങള്‍ വില്‍പ്പന നടത്തുന്നത് തടയുകയാണ് ലക്ഷ്യം. ഭക്ഷണം പാചകം ചെയ്യാന്‍ നിയമവിരുദ്ധമായി മുറിച്ച മരങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും. ഗ്രീന്‍ സൗദി പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളം 50 കോടി മരങ്ങള്‍ ഒന്നാം ഘട്ടത്തില്‍ നട്ടു പിടിപ്പിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. നിയമത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തണുപ്പ് കാലത്ത് ചൂടുകായുമ്പോള്‍ പുല്‍മേട്ടില്‍ തീ പിടിച്ചാലും, പരിസ്ഥിതിക്ക് കോട്ടം സംഭവിച്ചാലും നടപടിയുണ്ടാകും.

സൗദിയിലെ പരിസ്ഥിതി നിയമം അനുസരിച്ച് വന്യ ജീവികളെ വേട്ടയാടുന്നതും നിയമവിരുദ്ധമാക്കിയിട്ടുണ്ട്. മൃഗങ്ങളുടെ ക്ഷേമത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ 50,000 റിയാല്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മൃഗങ്ങള്‍ക്ക് അനുയോജ്യമായ താമസസ്ഥലം ഒരുക്കാതിരിക്കുക, ആവശഅയത്തിന് ഭക്ഷണവും വെള്ളവും നല്‍കുന്നതില്‍ വീഴ്ച വരുത്തുക, രോഗമുള്ള മൃഗങ്ങളെയോ മൃഗങ്ങളുടെ കുഞ്ഞുങ്ങളെയോ വില്‍പ്പന നടത്തുക, മൃഗങ്ങളെ പീഡിപ്പിക്കുക തുടങ്ങിയവയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പരിസ്ഥിതി മന്ത്രാലയത്തിലെ വെറ്ററിനറി കണ്‍ട്രോള്‍ ഡയരക്ടര്‍ ജനറല്‍ ഡോ. അലി അല്‍ ദുവൈരിജ് മുന്നറിയിപ്പ് നല്‍കി. ഇത്തരം നിയമവിരുദ്ധ നടപടികള്‍ ശ്രദ്ധയില്‍ പെടുന്നവര്‍ 939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

Leave a Reply