Spread the love

തിരുവനന്തപുരം∙ കാര്യവട്ടം ക്യാംപസിലെ പഴയ വാട്ടര്‍ ടാങ്കിനുള്ളിൽ കണ്ടത് പുരുഷന്റെ അസ്ഥികൂടം. വാട്ടര്‍ ടാങ്കിൽനിന്നു തൊപ്പി, കണ്ണട, ടൈ എന്നിവയും കണ്ടെത്തി. തൂങ്ങിമരിച്ചതാണെന്നാണു പ്രാഥമിക നിഗമനം. തൂങ്ങിമരണം നടന്നതിനു തെളിവായി വാട്ടര്‍ ടാങ്കിനുള്ളിൽനിന്നു പൊലീസ് കയർ കണ്ടെടുത്തിട്ടുണ്ട്. ശരീരം അഴുകി അസ്ഥികള്‍ നിലത്തു വീണതാണെന്നു പൊലീസ് പറഞ്ഞു. അസ്ഥികൂടത്തിനു അടുത്ത് ബാഗും ഒരു ഷര്‍ട്ടുമുണ്ട്.

ഫൊറന്‍സിക് സംഘം വാട്ടര്‍ ടാങ്കിനുള്ളില്‍ ഇറങ്ങി പരിശോധിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണു കാര്യവട്ടം ക്യാംപസിലെ വാട്ടര്‍ ടാങ്കില്‍ അസ്ഥികൂടം കണ്ടെത്തിയത്. ക്യാംപസിന്റെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിനോടു ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കാണാനിടയായത്. ക്യാംപസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. ഉടന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

പതിനഞ്ച് അടി താഴ്ചയിലാണ് അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാല്‍ ആരും അങ്ങോട്ടു പോകാറില്ല. മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളില്‍ ഇറങ്ങാന്‍ സാധിക്കാതെ ഫയര്‍ഫോഴ്‌സ് കഴിഞ്ഞ ദിവസം തിരികെ മടങ്ങിയിരുന്നു. ഇതു പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ് നിലവില്‍ പരിശോധന നടക്കുന്നത്.

Leave a Reply