Spread the love

ടോവിനോ നായകനായ നരിവേട്ട എന്ന ചിത്രത്തിനെ പ്രശംസിച്ചു പോസ്റ്റിട്ടതിനെ തുടർന്ന് പ്രകോപിതനായി തന്നെ മർദ്ദിച്ചു എന്ന് ആരോപിച്ച് നടൻ ഉണ്ണി മുകുന്ദന്റെ മാനേജർ വിപിൻ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇത്തരം വാദങ്ങളെ തള്ളി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ തന്നെ.

നരിവേട്ടയെ പ്രശംസിച്ച വിപിൻ ഇട്ട പോസ്റ്റിൽ പ്രകോപിതനായി മർദ്ദിച്ചുവെന്ന വാദം തീർത്തും അടിസ്ഥാന രഹിതമാണെന്നും ഇത് തന്നെയും നടൻ ടോവിനോയേയും പരസ്പരം തെറ്റിക്കാനുള്ള നീക്കം ആണെന്നും ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടി. ഇക്കാര്യം ടോവിനോയെ നേരിട്ട് വിളിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഉണ്ണി വ്യക്തമാക്കി. അതേസമയം വിപിൻ തന്റെ മാനേജർ ആണെന്ന വാദവും ഉണ്ണി തള്ളി തനിക്ക് ഇത്തരത്തിൽ ഒരു മാനേജർ ഇല്ലെന്നും നേരിട്ടും പിആർഒ വഴിയുമാണ് കാര്യങ്ങൾ നടത്താറെന്നും ഉണ്ണിമുകുന്ദൻ വ്യക്തമാക്കി.

വിപിനെതിരെ മുൻപും ഒരുപാട് പരാതികൾ സിനിമാ സംഘടനയ്ക്കുള്ളിൽ വന്നിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ താരം പ്രമുഖ നടി വിപിനെതിരെ ഐസിസിയിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും മാർക്കോ സിനിമയുടെ സമയത്തും പ്രമോഷനുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായെന്നും വെളിപ്പെടുത്തി.

സ്വന്തം തെറ്റുകൾ മറച്ചുവയ്ക്കാനുള്ള തന്ത്രപ്പാടിലാണ് അയാളിപ്പോൾ. വിപിൻ ആരോപിക്കും പോലെ താൻ അയാളെ തല്ലിയിട്ടില്ല. എന്റെ പ്രതിച്ഛായ നശിപ്പിക്കുന്ന രീതിയിലുള്ള പ്രവൃത്തികൾ വിപിന്റെ ഭാഗത്തുനിന്നുണ്ടായി. മേപ്പടിയാൻ സിനിമയുടെ സംവിധായകൻ ഇക്കാര്യം വിപിനോട് ചോദിച്ചപ്പോൾ തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമ ചോദിച്ചു. പിന്നീട് വിഷ്ണു വിളിച്ച്, നേരിട്ട് കണ്ട് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞു. അങ്ങനെയാണ് വിപിനെ കാണാൻ കൊച്ചിയിലെ ഫ്ളാറ്റിലെത്തിയത്. കൂടെ ഞങ്ങളുടെ പൊതുസുഹൃത്തായ വിഷ്ണു മോഹനും ഉണ്ടായിരുന്നു.

ബേസ്‌മെന്റ് പാർക്കിംഗിൽവച്ചാണ് വിപിനെ കണ്ടത്. കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ചാണ് വിപിനെത്തിയത്. എന്തിനാണ് തന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നതെന്ന് ചോദിച്ചു. ഇതിന്‌ കൃത്യമായ മറുപടി വിപിനുണ്ടായിരുന്നില്ല. കണ്ണട ഊരി സംസാരിക്കാൻ താൻ ആവശ്യപ്പെട്ടു. എന്നാൽ കണ്ണിൽ നോക്കി സംസാരിക്കാൻ പോലും അയാൾക്കായില്ല. കണ്ണട ഞാൻ ഊരിമാറ്റി പൊട്ടിച്ചുവെന്നത് സത്യമാണ്.”- അദ്ദേഹം പറഞ്ഞു. എന്നാൽ ദേഹോപദ്രവമേൽപിച്ചിട്ടില്ലെന്നും സിസിടിവി ഉള്ളയിടത്താണ് ഇതെല്ലാം നടന്നതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി

Leave a Reply