കൊച്ചി: കൊച്ചിയില്‍ രണ്ടുവയസ്സുകാരനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി നെഹ്‌റു പാര്‍ക്കിന് സമീപം വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. മണിക്കൂറുകളോളം കുട്ടിയെ ഒറ്റക്ക് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ സാധിച്ചില്ല.
കുട്ടിയെ കാണുമ്പോൾ ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് മാത്രമാണ് കുഞ്ഞിന്റെ കൈയിലുണ്ടായിരുന്നത്. ഭക്ഷണം എന്ന വാക്ക് മാത്രമാണ് കുട്ടി മലയാളത്തില്‍ പറയുന്നുണ്ടായിരുന്നുള്ളു. പിന്നീട് ഭാഷാ സഹായിയെ എത്തിച്ച് കുട്ടി സംസാരിക്കുന്നത് അസമീസാണെന്നും കുഞ്ഞിന്റെ പേര് രാഹുല്‍ എന്നാണെന്നും തിരിച്ചറിഞ്ഞു. അമ്മയുടെ പേര് പ്രിയങ്ക എന്നാണെന്നും കുട്ടി പറഞ്ഞു.
അതേസമയം, വൈദ്യപരിശോധയില്‍ ആരോഗ്യപ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലെന്ന് വ്യക്തമായതോടെ കുട്ടിയെ കളമശ്ശേരിയിലെ ബാല കേന്ദ്രത്തിലേക്ക് കൈമാറി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.