Spread the love

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നായ കിലോയ മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പൊട്ടിത്തെറിച്ചു. അമേരിക്കൻ സംസ്ഥാനവും ദ്വീപമേഖലയുമായ ഹവായിയിലാണ് ഈ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തെത്തുടർന്ന് ലാവാപ്രവാഹം തുടങ്ങി. കിലോയയുടെ കൊടുമുടികളിലൊന്നായ കാൽഡിറയിലെ ഹാലെമൗമൗ അഗ്നിമുഖത്താണ് സ്ഫോടനം നടന്നത്.

ഒഴുകിയെത്തുന്ന വിനോദസഞ്ചാരികൾക്ക് ഹവായ് ടൂറിസം ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഹവായിയിലെ രണ്ടാമത്തെ വലിയ അഗ്നിപർവതമായ കിലോയ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊട്ടിത്തെറിക്കുന്നത്. എന്നാൽ ആളുകൾക്കും കെട്ടിടങ്ങൾക്കും ഭീഷണിയൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. ഹവായിയിലെ ദ്വീപുകൾ അഗ്നിപർവത സ്ഫോടനങ്ങളും തുടർന്നുള്ള ലാവാപ്രവാഹങ്ങളും മൂലം നിർമിതമാണ്. പ്രധാനമായും 5 അഗ്നിപർവതങ്ങളാണ് ഹവായിയിലുള്ളത്. ഇവയിലൊന്നാണ് കിലോയ.

1983 മുതൽ ഇടയ്ക്കിടെ തീതുപ്പുന്ന അഗ്നിപർവതമാണ് കിലോയ. അഞ്ച് അഗ്നിപർവതങ്ങൾ ചേർന്നാണ് ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രവും പസിഫിക് സമുദ്രത്തിലെ ദ്വീപുമായ ഹവായ്ക്കു രൂപം നൽകിയത്. 2018 മേയ് ആദ്യവാരമാണ് സമീപകാലത്ത് കിലോയയുടെ ഏറ്റവും വലിയ പൊട്ടിത്തെറി സംഭവിച്ചത്. കിലോയയുടെ അഗ്നിമുഖങ്ങളിൽ ഒന്നായ ‘പൂഓ’യുടെ ചുറ്റും ബലൂൺ പോലെ വീർത്തുയർന്നു. തുടർന്നാണ് വിസ്ഫോടനത്തോടെ ലാവാപ്രവാഹമുണ്ടായത്. ഹവായിയിലെ ജനവാസ മേഖലയായ ലെയ്ലാനി എസ്റ്റേറ്റ്സിന് കനത്ത നാശം സംഭവിച്ചു. 700 വീടുകൾ, മറ്റു ടൂറിസം കേന്ദ്രങ്ങൾ, റോഡുകൾ എന്നിവയൊക്കെ തകർന്നിരുന്നു.

Leave a Reply