Spread the love

ശാസ്താംകോട്ട ∙ തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തിലൂടെ അസഭ്യവർഷം നടത്തിയ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ ബ്രാഞ്ച് കമ്മിറ്റിയംഗവും ക്ഷീരസംഘം സെക്രട്ടറിയുമായ വനിത, മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി കൊടുത്തു. സിപിഎം ശൂരനാട് ഏരിയ കമ്മിറ്റിയംഗത്തിന്റെ ഭാര്യ കൂടിയായ വനിത ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതു സ്ഥാനാർഥികൾക്ക് പിന്തുണ അറിയിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇതിനു കമന്റായിട്ടാണ് ലോക്കൽ കമ്മിറ്റിയംഗം വീട്ടമ്മയെയും ഭർത്താവിനെയും അറപ്പുളവാക്കുന്ന തരത്തിൽ രാത്രി അസഭ്യം വിളിച്ചു പറഞ്ഞത്.

ശൂരനാട് വടക്ക് പഞ്ചായത്തിലെ സിപിഎമ്മിൽ ഏറെനാളായി വിഭാഗീയത രൂക്ഷമാണ്. പതിറ്റാണ്ടുകളായി സിപിഎം ഭരണത്തിലായിരുന്ന ക്ഷീര സഹകരണസംഘം കോൺഗ്രസ് അടുത്തിടെ പിടിച്ചെടുത്തിരുന്നു. ശൂരനാട് ഗവ.എച്ച്എസ്എസ് പിടിഎയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് സിപിഎം നേതാവിനെ ഉൾപ്പെടുത്തിയതും വിവാദമായി. ഇതിന്റെ തുടർച്ചയായിട്ടാണ് സമൂഹമാധ്യമത്തിൽ അസഭ്യ വർത്തമാനം ഉണ്ടായത്.

ഇടതുപക്ഷ സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന് പോസ്റ്റിട്ട തനിക്കും കുടുംബത്തിനും നേരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അസഭ്യവർഷം നടത്തിയ ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ നിയമനടപടിയും പാർട്ടി നടപടിയും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും പരാതി നൽകിയെന്നും വനിത വ്യക്തമാക്കി.

Leave a Reply