Spread the love
പാലക്കാട്ടെ യുവാക്കളുടെ അപകടമരണം; കെ.എസ്.ആർ.ടി.സി ഡ്രൈവറെ അറസ്റ്റ് ചെയ്തു

പാലക്കാട്: കുഴൽമന്ദത്ത് രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറെ അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ തൃശൂർ പട്ടിക്കാട് സ്വദേശി സിഎൽ ഔസേപ്പിനെയാണ് അറസ്റ്റ് ചെയ്തത്.
അപകടത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നതിനെ തുടർന്ന് കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിൽ ഡ്രൈവറുടെ വീഴ്ചയാണെന്ന് കണ്ടെത്തുകയായിരുന്നു. ഡ്രൈവർ വലത്തോട്ട് ബസ് വെട്ടിച്ചത് കൊണ്ട് മാത്രമാണ് അപകടമുണ്ടായത് എന്ന് ദൃശ്യങ്ങളിലും വ്യക്തമായിരുന്നു.

ഫെബ്രുവരി ഏഴിനായിരുന്നു പാലക്കാടുനിന്നും എറണാകുളത്തേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രക്കാരായ യുവാക്കൾ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ഇയാളെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്കാമറയിലാണ് അപകട ദൃശ്യങ്ങൾ പതിഞ്ഞിരുന്നത്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദർശ് മോഹൻ, കാസർകോട് സ്വദേശി സാബിത്ത് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

Leave a Reply