Spread the love
ഓട്ടോ സവാരി വിളിച്ചവരോട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാൽ നടപടി: പരാതി കൊടുത്താൽ 7500 രൂപ പിഴ

കോഴിക്കോട: സവാരി വിളിച്ചവരോട് വരാന്‍ പറ്റില്ലെന്ന ഡ്രൈവറുടെ മറുവാക്കിന് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഇനി മുതല്‍ യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി കൊണ്ടെത്തിച്ചില്ലെങ്കില്‍ ഫൈന്‍, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളുമായാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടുപോകുന്നത്.

യാത്രക്കാരില്‍ നിന്നോ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം പരിഹാരമുണ്ടാകും. അത്യാവശ്യ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് യാത്രക്കാര്‍ കുറഞ്ഞ ദൂരം വിളിച്ചാലും തിരക്കുള്ള സ്ഥലങ്ങളിലേക്കുമെല്ലാം ഓട്ടോ ഡ്രൈവര്‍മാര്‍ പോകാത്ത സാഹചര്യമാണുള്ളത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്.

യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ ഓട്ടോക്കാര്‍ പോകാന്‍ മടി കാണിക്കുകയാണെങ്കില്‍ ഓട്ടോറിക്ഷയുടെ നമ്പര്‍, പരാതി, സ്ഥലം തുടങ്ങിയവ ഉള്‍പ്പെടെ 8547639011 എന്ന വാട്സാപ്പ് നമ്പറില്‍ യാത്രക്കാര്‍ക്ക് പരാതിപ്പെടാം. ഏതു ജില്ലയില്‍ നിന്നും ഈ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാവുന്നതാണ്. പരാതികള്‍ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് ഉടന്‍ കൈമാറുകയും പരിഹാരമുണ്ടാകുകയും ചെയ്യും.

ന്യായമായ പരാതികളില്‍ ബന്ധപ്പെട്ടവരെ സ്റ്റേഷനുകളില്‍ വിളിച്ചു വരുത്തുകയും ഫൈന്‍ ഈടാക്കുകയും ചെയ്യും. 7500 രൂപയാണ് ഫൈന്‍. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കും.പരാതികൾ സ്റ്റേഷനുകൾ വഴി നേരിട്ടും നൽകാം.

വാട്സാപ്പിൽ പരാതികൾ അറിയിക്കുമ്പോൾ അതിൽ വെറുതേ ആരോപണം ഉന്നയിക്കുന്നതും ഉണ്ടാകാം അതിനാൽ കൃത്യമായ പരാതികളുമായി സ്റ്റേഷനുകളിൽ തന്നെ ബന്ധപ്പെടുക. ഇത്തരത്തിലുള്ള സംഭവങ്ങൾ കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പക്ഷെ പരാതികളായി ഇതുവരെ ലഭിച്ചിട്ടില്ല. പരാതികൾ വന്നാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് ആർ.ടി.ഒ ഇ മോഹൻ ദാസ് പറഞ്ഞു.

Leave a Reply