അഹമ്മദാബാദിൽ ടേക് ഓഫിനിടെ ഇന്ന് ഉച്ചയോടെയാണ് എയർ ഇന്ത്യ വിമാനം തകർന്നു വീണത്. ലണ്ടനിലേക്ക് ടേക്കോഫ് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട വിമാനം താഴേക്ക് പതിക്കുക്കയും ഉഗ്രസ്‌ഫോടന സമാനമായി തീഗോളമായി മാറുകയും ആയിരുന്നു. പതിനൊന്ന് കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 242 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇതിൽ 53 ബ്രിട്ടീഷ് പൗരന്മാരും ഉൾപ്പെടുന്നു. ഇപ്പോഴിതാ തന്റെ കുട്ടിക്കാലം മുതൽ 24 വയസ്സ് വരെ താമസിച്ച ഗുജറാത്തിലെ മണിനഗറിന് സമീപത്ത് സംഭവിച്ച അപകടത്തിന്റെ നടുക്കത്തിലാണ് നടൻ ഉണ്ണി മുകുന്ദനും.
മണിനഗറിന് പത്തു കിലോമീറ്ററിനപ്പുറമുള്ള മേഘാനി നഗറിലാണ് യാത്രാവിമാനം തകർന്നു വീണത്. യാത്രാവിമാനം തകർന്ന ദുരന്തവാർത്തയുടെ ഞെട്ടലിൽ നിന്നും താൻ ഇനിയും മുക്തനായിട്ടില്ലെന്നുമാണ് ഉണ്ണി പ്രതികരിച്ചത്.
കേരളം പോലെ തന്നെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സംസ്ഥാനമാണ് ഗുജറാത്ത്. കുട്ടിക്കാലത്ത് കളിച്ചു വളർന്ന സ്ഥലത്തിന് വളരെ അടുത്താണ് ഈ ദുരന്തം നടന്നിരിക്കുന്നതെന്നും തനിക്കും തന്റെ കുടുംബത്തിനും ഏറെ ദുഃഖമുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഉണ്ണിയുടെ വാക്കുകൾ..
കേരളം പോലെ തന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സംസ്ഥാനമാണ് ഗുജറാത്ത്. എന്റെ ബാല്യവും കൗമാരവും ഒക്കെ അവിടെയായിരുന്നു. ഗുജറാത്തിൽ എന്ത് അപകടം നടന്നാലും അത് മനസ്സിന് വിഷമമുണ്ടാക്കുന്ന കാര്യമാണ്. എനിക്കും എന്റെ വീട്ടുകാർക്കും അങ്ങനെയാണ്. ഈ വാർത്ത മനസ്സിന് അതികഠിനമായ ദുഃഖമുണ്ടാക്കുന്നുണ്ട്
ആദരണീയനായ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു എന്നാണ് വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാവിനു നിത്യശാന്തി ലഭിക്കാൻ പ്രാർഥിക്കുന്നു. ഒപ്പം അവരുടെ കുടുംബത്തിന് ഈ വിഷമഘട്ടം തരണം ചെയ്യാനുള്ള ശക്തി ലഭിക്കട്ടെ എന്നും പ്രാർഥിക്കുന്നു. ഇങ്ങനെ ഒരു ദുരന്തം ഒരിക്കലും എവിടെയും സംഭവിക്കേണ്ടതല്ല. ഞാനും എന്റെ സ്കൂൾ ഫ്രണ്ട്സും ഒക്കെ ഒരു ഷോക്കിലാണ്.