Spread the love

നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത സംഭവത്തിൽ യുട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് കൊച്ചി സൈബർ സിറ്റി പൊലീസ്. നടൻ ബാലചന്ദ്രമേനോന്റെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകൾ പ്രകാരമാണ് കേസ്.

തനിക്കെതിരെ നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയത്. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണ് വിഡിയോയിൽ ഉണ്ടായിരുന്നതെന്നും ഇതിനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിൽ ഉണ്ടായിരുന്നത്.

നടൻമാർ ഉൾപ്പെടെ 7 പേർക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ ഈ നടിയുടെ അഭിഭാഷകൻ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്‌തെന്ന് ആരോപിച്ച് നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രമോനോൻ മറ്റൊരു പരാതിയും നൽകിയിരുന്നു. ഫോൺകോൾ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഉന്നയിക്കും മുൻപു നടിയുടെ അഭിഭാഷകൻ സംഗീത് ലൂയീസ് ഫോണിൽ വിളിച്ചാണു ഭീഷണിപ്പെടുത്തിയതെന്ന് ബാലചന്ദ്ര മോനോൻ പരാതിയിൽ പറയുന്നു. മൂന്നു ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു ഭീഷണി.

തന്റെ ഭാര്യയുടെ നമ്പറിലേക്കാണു വിളിച്ചത്. ഈ മാസം 13ന് ആയിരുന്നു ഇത്. തൊട്ടടുത്ത ദിവസം നടി തനിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്‌റ്റിട്ടുവെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു. വലിയൊരു സംഘം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നെന്നും പരാതിയിൽ വിശദമായ അന്വേഷണം വേണമെന്നും ബാലചന്ദ്രമേനോൻ ആവശ്യപ്പെട്ടു.

സെപ്റ്റംബർ 14 നാണ് ബാലചന്ദ്രമേനോനെതിരെ പരാതി ഉടൻ പുറത്തുവിടുമെന്ന് നടി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. പിന്നാലെ യുട്യൂബ് ചാനലുകൾക്ക് നടി അഭിമുഖങ്ങൾ നൽകുകയായിരുന്നു.

Leave a Reply