മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഏറെ ശ്രദ്ധ നേടിയ നടി ആണ് രുദ്ര. ഒരു പക്ഷെ ഈ പേരുപറഞ്ഞാൽ ആളെ മനസിലാക്കാൻ അത്ര എളുപ്പമല്ല. എന്നാൽ മണിച്ചിത്രത്താഴിലെ അല്ലിയെ ഓർത്തെടുക്കാൻ മലയാളികൾക്ക് ഒരു പാടുമില്ല. മണിച്ചിത്രത്താഴിൽ മാത്രമല്ല, ആയുഷ് കാലം, പോസ്റ്റ് ബോക്സ് നമ്പർ 27, കൗരവർ, മലയാളമാസം ചിങ്ങം ഒന്നിന്, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പവിത്രം, ബട്ടർഫ്ലൈസ്, ധ്രുവം എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു മലയാളം സംവിധായകനിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം പങ്കുവെച്ച് രംഗത്തെത്തിരിക്കുകയാണ് താരം. സിനിമയുടെ ചര്‍ച്ചയ്ക്ക് എന്ന പേരിൽ വിളിച്ചുവരുത്തി സംവിധായകന്‍ മോശമായ രീതിയില്‍ പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.
തന്റെ അച്ഛന്റെ പ്രായമുള്ള ആളായിരുന്നു സംവിധായകൻ. ആ സംഭവത്തിന് പിന്നാലെ ആകെ തകര്‍ന്നു പോയി. പിന്നീട് ആ സംഭവം തനിക്ക് ശക്തി പകര്‍ന്നുവെന്നും ആരുടേയും തുണയില്ലാതെ എന്ത് വന്നാലും നേരിടാനുള്ള ധൈര്യമുണ്ടായെന്നും അവര്‍ പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു രുദ്ര.
രുദ്രയുടെ വാക്കുകള്‍;
ഇത്രയും വര്‍ഷമായി ഇക്കാര്യം ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഇക്കാര്യത്തേക്കുറിച്ച് ഒരു ടെലിവിഷന്‍ ഷോയില്‍ സംസാരിച്ചത്. അതിനെ കാസ്റ്റിങ് കൗച്ച് എന്ന് ഞാന്‍ വിളിക്കില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ അകപ്പെട്ട് പോയെന്ന് ഞാന്‍ പറയും. അയാളുടെ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല. ആരെയും വേദനിപ്പിക്കുന്നില്ല. മാപ്പ് നല്‍കി മറക്കാം. അദ്ദേഹം വലിയൊരു സംവിധായകനാണ്. ഒരു പടത്തിന്റെ കാര്യങ്ങള്‍ സംസാരിക്കാനായി ഓഫിസിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. ആ സമയത്ത് എപ്പോഴും അമ്മ കൂടെ ഉണ്ടാകാറുണ്ട്. എവിടെ പോയാലും തുണയായി അമ്മ ഒപ്പമുണ്ടാകാറുണ്ട്. ആകാരത്തില്‍ ചെറുതാണെങ്കിലും നൂറ് ആണുങ്ങള്‍ക്ക് തുല്യമായിരുന്നു അവര്‍. അയണ്‍ ലേഡി എന്ന് പറയില്ലേ, അതുപോലെ. അന്ന് അമ്മയ്ക്ക് സുഖമില്ലായിരുന്നു. ഹെയര്‍ ഡ്രസ്സറായിരുന്ന സ്ത്രീയെയും കൂട്ടി പോകൂ എന്ന് അമ്മ പറഞ്ഞു.
ചെന്നൈയില്‍ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ സംവിധായകന്റെ ഓഫിസും വീടും ഒരുമിച്ചായിരുന്നു. താഴെ ഓഫിസിലായിരിക്കും ചര്‍ച്ചയെന്നും അവിടെ കാത്തിരിക്കാമെന്നുമാണ് ഞാന്‍ കരുതിയത്. പക്ഷേ, ‘സര്‍ മുകളിലുണ്ട്, അവിടെ പോയി കാണൂ’ എന്ന് ഓഫിസില്‍ നിന്നു പറഞ്ഞു. ഒപ്പം വരാന്‍ കൂടെ വന്ന സ്ത്രീയെ വിളിച്ചു. ‘ഞാന്‍ എങ്ങനെ വരും നിങ്ങള്‍ പോയി വരൂ’ എന്ന് അവര്‍ പറഞ്ഞു. എനിക്ക് ഇന്നും നല്ല ഓര്‍മയുണ്ട്, ഞാന്‍ ആ സമയത്ത് ഒരു കൗമാരക്കാരിയാണ്. ഒരു കുട്ടിത്തത്തോടെ കളിച്ചു ചിരിച്ചാണ് മുകളിലത്തെ നിലയിലെത്തിയത്. പക്ഷേ അവിടെ ആരെയും കണ്ടില്ല. കിടപ്പുമുറിയില്‍ നിന്നും ‘അകത്തേക്ക് വരൂ’ എന്നൊരു ശബ്ദം കേട്ടു. ഞാന്‍ റൂമിലേക്ക് കയറി.ആ സംവിധായകനൊപ്പം നേരത്തെ ഒരു സിനിമ ഞാന്‍ ചെയ്തിട്ടുണ്ട്. അതൊരു മലയാളം സിനിമയായിരുന്നു. അറിയുന്ന ആളായതുകൊണ്ട് അകത്തേക്കു വിളിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ചെന്നു. ഒരു നിഷ്‌കളങ്കയായ കൗമാരക്കാരിയായാണ് ഞാന്‍ ഉള്ളിലേക്ക് പോയത്. അവിടെ വച്ച് അയാള്‍ എന്നോട് മോശമായ രീതിയിലാണ് പെരുമാറിയത്. തിരിച്ചിറങ്ങുമ്പോള്‍ കളിച്ചുചിരിച്ച് മുകളിലേക്ക് പോയ ഞാന്‍ ആയിരുന്നില്ല. അവിടെ എന്താണ് നടന്നതെന്ന് പോലും കുറച്ചു സമയത്തേക്ക് മനസിലാക്കാന്‍ പോലും കഴിഞ്ഞില്ല. ഇത് എന്റെ തെറ്റാണോ അതോ ആയാളുടെ തെറ്റാണോ എന്നൊക്കെയുള്ള സംശയം എനിക്കുണ്ടായി.
വീട്ടില്‍ എത്തിയതിന് ശേഷം ഞാന്‍ എന്താണ് വിഷമിച്ചിരിക്കുന്നതെന്ന് അമ്മ ചോദിച്ചു. എങ്ങനെ ഇത് അമ്മയോട് പറയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. നടന്നകാര്യം ഞാന്‍ അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് അത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അമ്മ പൊട്ടിക്കരയാന്‍ തുടങ്ങി. അമ്മ വിഷമിച്ചതിന് ഞാനാണ് കാരണം എന്ന തോന്നലില്‍ അന്ന് രാത്രി ഞാന്‍ ഉറക്കഗുളികകള്‍ കഴിച്ചു. ആ പ്രായത്തില്‍ എനിക്ക് വേറെ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. അതോടെ അവര്‍ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിന് ശേഷം അമ്മയാണ് പറഞ്ഞത് ഇത് നിന്റെ തെറ്റല്ല, ഇത് അയാളുടെ തെറ്റാണെന്ന്. ആ സംഭവം എനിക്ക് ശക്തി പകര്‍ന്നു. പതിയെ വീണ്ടും ഷൂട്ടിന് പോയി തുടങ്ങി. അമ്മയുടെ തുണയില്ലാതെ എന്ത് വന്നാലും നേരിടുമെന്ന ധൈര്യവും ആ സംഭവത്തിന് ശേഷമാണ് ഉണ്ടായത്.