
കാസർകോട്: പതിമൂന്നുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് രാംപൂർ ഗൗതംപൂർ സ്വദേശിയും കാഞ്ഞങ്ങാട് ഗാർഡൻ വളപ്പിൽ ക്വർട്ടേഴ്സിൽ താമസിക്കുന്ന ഹയാജ് അലിയുടെ മകൾ റാഹിമീനിനെ(13)യാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഹോസ്ദുർഗ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. വെള്ളിയാഴ്ച വിദ്യാർഥിനി സ്കൂളിൽ പോയിരുന്നില്ല. അമ്മയോട് പിണങ്ങിയ പെൺകുട്ടി വൈകിട്ട് 3 മണിയോടെ മുറിയ്ക്കുള്ളിൽ കയറി കതകടച്ചിരിയ്ക്കുകയായിരുന്നു.
എട്ടു മണി ആയിട്ടും പെൺകുട്ടി പുറത്തു വന്നില്ല. പിണങ്ങി ഇരിക്കുകയായിരിക്കും എന്നുകരുതി അതുവരെ ആരും ശ്രദ്ധിച്ചതുമില്ല. വാതിൽ തുടർച്ചയായി മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് പിതാവ് ചവിട്ടി പൊളിക്കുകയായിരുന്നു. തുണി ഉണക്കാൻ മുറിക്കകത്ത് കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറിൽ ഷാൾ കെട്ടി അതിൽ തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടത്. തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
ഹോസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ ഷൈൻ ജില്ലാ ആശുപത്രിയിൽ എത്തി ഇൻക്വസ്റ്റ് നടത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ഇതേ തുടർന്ന് മൃതദേഹം ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പെയിന്റിങ് തൊഴിലാളി ആയിരുന്ന ഹയാജി അലിയും ഭാര്യ ഹീനയും അടങ്ങുന്ന കുടുംബം അഞ്ചുവർഷമായി കാഞ്ഞങ്ങാട്ടെ ക്വാർട്ടേഴ്സിൽ താമസിച്ചു വരികയാണ്.
വൈകീട്ട് 3.30 നും രാത്രി 8 നു മിടയിലാണ് മരണം നടന്നതെന്നാണ് കരുതുന്നത് ഹോസ്ദുർഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഇൻസ്പെക്ടർ കെപി ഷൈൻ അറിയിച്ചു. മറിയ, സോയ ഹഷറ, ഹസൻ എന്നിവർ സഹോദരങ്ങളാണ്.






