മലയാള സിനിമയിലെ നഷ്ടകണക്ക് പുറത്തുവിട്ട് നിര്‍മാതാക്കള്‍. തീയറ്റർ ഷെയറും ബജറ്റുമാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പുറത്തുവിട്ടത്. മാര്‍ച്ചില്‍ റിലീസ് ചെയ്ത 15 ചിത്രങ്ങളില്‍ 14ലും നഷ്ടത്തിലെന്ന് നിര്‍മാതാക്കള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തീയറ്ററില്‍ വിജയം നേടിയത് പൃഥ്യിരാജ്-മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്‍ മാത്രമാണ്.
175 കോടിയലധികം മുതല്‍ മുടക്കില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് 24 കോടിയലധികം നേടി. മാര്‍ച്ചില്‍ ഇറങ്ങിയ സിനിമകളില്‍ മിക്കതും തീയറ്ററുകളില്‍ നിന്ന് മുതല്‍ മുടക്ക് പോലും നേടിയിട്ടില്ല എന്നാണ് കണക്കുകൾ. നേരത്തെ രണ്ട് തവണ നിര്‍മാതാക്കളുടെ സംഘടന സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു.
മാർച്ച് മാസം റിലീസ് ചെയ്ത അഭിലാഷം, എമ്പുരാൻ, വടക്കൻ, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാർ എന്നീ ചിത്രങ്ങൾ മാത്രമാണ് ഇപ്പോഴും പ്രദർശനം തുടരുന്നതെന്ന് അസോസിയേഷൻ അറിയിച്ചു. ആറ് ചിത്രങ്ങൾ ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് നേടിയത്. 85 ലക്ഷം മുതൽ മുടക്കിൽ നിർമിച്ച ‘ആരണ്യം’ നേടിയത് 22000 രൂപ മാത്രമാണ്. നാല് കോടിയിലധികം മുടക്കിയ ‘ഔസേപ്പിന്റെ ഒസ്യത്ത്’ തീയറ്ററില്‍ നിന്ന് നേടിയിരിക്കുന്നത് 45 ലക്ഷം മാത്രമാണ്. രണ്ടുകോടിയിലധികം രൂപ മുടക്കി നിര്‍മിച്ച ‘പരിവാര്‍’ നേടിയത് 26 ലക്ഷം മാത്രമാണ്.