Spread the love
സന്ദീപ് വധക്കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ; അഞ്ചാം പ്രതി എടത്വായില്‍ പിടിയിൽ

സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിൽ മുഴുവന്‍ പ്രതികളും പിടിയിലായെന്ന് പൊലീസ്. എടത്വായില്‍ നിന്നാണ് അഞ്ചാം പ്രതി അഭിയെ കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികളായ ജിഷ്ണു , നന്ദു , പ്രമോദ്, മുഹമ്മദ് ഫൈസൽ എന്നിവരെ ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയിരുന്നു.

സന്ദീപിനെ കുത്തികൊന്നതിന് പിന്നാലെ പ്രതികൾ രാത്രിയോടെ ഒളിവിൽപ്പോവുകയായിരുന്നു. എന്നാല്‍ രാത്രി തന്നെ പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ച പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെ പിടികൂടി. മുഖ്യപ്രതി ജിഷ്ണു രഘു, നന്ദു , പ്രമോദ് എന്നിവർ കരുവാറ്റയിലെ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു. കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് ഫൈസലിനെ കുറ്റൂരിലെ വാടക മുറിയിൽ നിന്നുമാണ് പിടികൂടിയത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡന്‍റാണ് മുഖ്യപ്രതി ജിഷ്ണു രഘു.

പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി എസ് പി ആർ നിശാന്തിനി 24 നോട് പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ അഞ്ചാംഗ സംഘമാണെന്നും എസ് പി ആർ നിശാന്തിനി വ്യക്തമാക്കി.

Leave a Reply