പിന്തുടര്‍ന്ന് ശല്യംചെയ്തുവെന്ന പ്രമുഖ മലയാള നടിയുടെ പരാതിയിൽ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ എളമക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തു നിന്നെത്തിയ സംവിധായകനെ മുംബൈ വിമാനത്താവളത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം എളമക്കര പോലീസിന് കൈമാറുകയായിരുന്നു. കൊച്ചിയില്‍നിന്നുള്ള സംഘം തിങ്കളാള്ച മുംബൈയിലെത്തി സനലിനെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെ എറണാകുളം മജിസ്‌ട്രേറ്റ് കോടതി സനലിന് ജാമ്യം അനുവദിക്കുകയുമായിരുന്നു. ഇപ്പോഴിതാ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ കേസിന് പിന്നിൽ ഒരു മാഫിയ ആണെന്നും തനിക്കെതിരെ പരാതി നല്‍കിയ നടിയുമായി മാനസിക അടുപ്പം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെയെല്ലാം കേസില്‍ കുടുക്കി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണിവരെന്നും നടിയെ ഒരു മാഫിയ തടവില്‍ വച്ചിരിക്കുകയാണെന്നും വ്യക്തമാക്കുകയാണ് സനല്‍കുമാര്‍ ശശിധരൻ.
‘ഞാന്‍ കുറ്റംചെയ്തിട്ടില്ല, നടി പരാതി കൊടുത്തിട്ടില്ല. അവരെ ബലമായി പിടിച്ചുവച്ചിരിക്കുകയാണ്. അവരുമായി മാനസികമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ ആരൊക്കെയാണോ, അവര്‍ക്കെതിരെയെല്ലാം കേസ് കൊടുക്കുന്നുണ്ട്. ആ കേസിലൊന്നും വിചാരണ നടക്കുന്നില്ല. തെളിവ് കൊടുക്കുന്നില്ല. അവരെയൊക്കെ ഭീഷണിപ്പെടുത്തി അകറ്റാന്‍ മാത്രമാണ് കേസ് കൊടുക്കുന്നത്. അതേ രീതിയാണ് എന്റെ കാര്യത്തിലും’, സനല്‍കുമാര്‍ ശശിധരന്‍ ആരോപിച്ചു.
‘അവര്‍ അഭിനയിച്ച ഞാന്‍ സംവിധാനംചെയ്ത ‘കയറ്റം’ എന്ന സിനിമ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. എന്തുകൊണ്ട് അത് പുറത്തിറങ്ങിയില്ല എന്ന് ചോദിക്കാന്‍ വേണ്ടി കാണാന്‍ ശ്രമിച്ചാല്‍പ്പോലും, ഞാന്‍ മിണ്ടരുത് സംസാരിക്കരുത് എന്നാണ് സമീപനം. അതിനു ശേഷമാണ് എന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നത്. ഞാന്‍ സ്ഥിരം കുറ്റവാളിയാണെന്നും പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്ന ആളാണെന്നും മാനസികരോഗമാണെന്നും പറയുന്നു. എനിക്കെതിരെ ട്രാന്‍സിറ്റ് വാറന്റോ, ലുക്ക് ഔട്ട് നോട്ടീസോ ഇല്ല. 2022-ല്‍ ഇതുപോലെ ആരുമറിയാതെ എന്നെ വന്ന് പിടിച്ചുകൊണ്ടുപോയി കൊന്നുകളയാനുള്ള ശ്രമം നടന്നു. ഇന്നലെയും അത് തന്നെയാണ് നടന്നത്’, സംവിധായകന്‍ പറഞ്ഞു.
‘അവരെ തടവില്‍ വച്ചിരിക്കുന്ന ഒരു മാഫിയയുണ്ട്. അവരാണ് കേസിന് പിന്നില്‍. അവരുടെ ഒപ്പ് കള്ള ഒപ്പാണ്. അവര്‍ കോടതിയില്‍ വന്ന് മൊഴികൊടുത്താല്‍ ഞാന്‍ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് തെളിയുമല്ലോ?’, സനല്‍ കുമാര്‍ ശശിധരന്‍ ചോദിച്ചു.








