
താൻ നിർമിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നൽകിയെന്ന് മനസ്സിലായതോടെയാണ് യുവനടി തനിക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് കാട്ടി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഹൈക്കോടതിയിൽ ഉപഹർജി നൽകി. ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും മറ്റുള്ള ആരോപണം തന്നെ ഭീഷണിപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും ഉപഹർജിയിൽ പറയുന്നു. യുവനടിയുമായി അടുത്ത ബന്ധമായിരുന്നുവെന്ന് വ്യക്തമാക്കുന്ന വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും മുദ്രവെച്ച കവറിൽ വിജയ് ബാബു കോടതിയിൽ സമർപ്പിച്ചു. നടിയെ 2018 മുതൽ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി അവർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് ഉപഹർജിയിൽ പറയുന്നു. നടിയോടൊപ്പം ഹോട്ടലിൽ ഉണ്ടായിരുന്ന സമയത്ത് നടിയുടെ അടുത്ത സുഹൃത്തും ഒപ്പം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ രേഖയും കോടതിയിൽ ഹാജരാക്കി. നടി നിരന്തരം അയച്ച സന്ദേശങ്ങളും കൈമാറി. ഇവർ പലതവണ പണം കടംവാങ്ങിയിരുന്നു. ഏപ്രിൽ 14-ന് തന്നോടൊപ്പം മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറിസോണിലെ ഗസ്റ്റ് ഹൗസിലെത്തിയ നടി തന്റെ ഫോണിലേക്ക് വന്ന കോൾ എടുക്കുകയും വിളിച്ചയാളോട് ഇനി വിളിക്കരുതെന്നും പറഞ്ഞു. പുതിയ സിനിമയിൽ അവസരം നൽകിയ നടിയോടാണ് പരാതിക്കാരി ഇത്തരത്തിൽ സംസാരിച്ചത്. ഇത് ചോദ്യം ചെയ്തപ്പോൾ നടി ദേഷ്യത്തോടെ ഇറങ്ങിപ്പോയി. ഏപ്രിൽ 21-ന് ചിത്രീകരണ ആവശ്യത്തിനായി താൻ ഗോവയ്ക്ക് പോയി. തുടർന്ന് ഗോൾഡൻ വിസയുടെ പേപ്പറുകൾ നൽകാൻ ഏപ്രിൽ 24-ന് ദുബായിലെത്തിയെന്നും ഉപഹർജിയിൽ പറയുന്നു. മേയ് 30-ന് രാവിലെ 9ന് കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിലേക്കെടുത്ത വിമാന ടിക്കറ്റിന്റെ പകർപ്പും പ്രതിഭാഗം അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. നാട്ടിലേക്ക് എത്തിയാലെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുവെന്ന് കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.