നടൻ കൃഷ്‍ണകുമാറിന്റെ മകളും സംരംഭകയും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്‍ണയുടെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി ആലപ്പി അഷ്റഫ് രംഗത്ത്. ജീവനക്കാർ ആരോപിക്കുന്ന തരത്തിലുള്ള കുറ്റങ്ങൾ ഒരിക്കലും ചെയ്യാൻ ഇടയില്ലാത്തയാളാണ് കൃഷ്‍ണകുമാറെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
”കൃഷ്‍ണകുമാറിന്റെ വിവാഹം കഴിയുന്നതിന് തൊട്ട് മുമ്പ് വരെ അദ്ദേഹവുമായി വളരെ നല്ല അടുപ്പം എനിക്കുണ്ടായിരുന്നു. ഒരാളെ നമ്മൾ വിലയിരുത്തുന്നത് അയാളുടെ സ്വഭാവം, പെരുമാറ്റം, സത്യസന്ധത, ആത്മാർത്ഥത, കൃത്യനിഷ്ഠ, സഹജീവി സ്നേഹം എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ്. എന്റെ അറിവ് വെച്ച് ഒരു മോശപ്പെട്ട സ്വഭാവവും കൃഷ്‍ണകുമാറിൽ കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. സാധാരണ സിനിമാക്കാർ ഉൾപ്പെടാറുള്ള കുഴപ്പങ്ങളിലൊന്നും അദ്ദേഹം പെട്ടിട്ടില്ല. മദ്യപാനം, മയക്കുമരുന്ന്, പീഡനം, കുത്തിതിരുപ്പ്, കുതികാൽവെട്ട് തുടങ്ങിയവയിലൊന്നും അദ്ദേഹം ഇതുവരേയും ഉൾപ്പെട്ടിട്ടില്ല.
ഒരു പെൺകുട്ടിയുള്ള മാതാപിതാക്കൾ പോലും അവളെ പഠിപ്പിച്ച് വലുതാക്കി എടുക്കാൻ നടത്തുന്ന കഷ്ടപ്പാട് നമ്മൾ കാണാറുള്ളതല്ലേ. ആ സ്ഥാനത്ത് ഒന്നും രണ്ടുമല്ല. നാല് പെൺകുട്ടികളെയാണ് നല്ല രീതിയിൽ വളർത്തി സംസ്കാര സമ്പന്നരാക്കി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരാക്കി കൃഷ്‍ണകുമാർ മാറ്റിയത്”, ആലപ്പി അഷ്റഫ് വ്ളോഗിൽ പറഞ്ഞു
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കൃഷ്‍ണകുമാറിന്റെയും കുടുംബത്തിന്റെയും പക്ഷത്താണ് നീതിയെന്ന് താൻ വിശ്വസിക്കുന്നതായും ആലപ്പി അഷ്റഫ് പറഞ്ഞു. ”വിശ്വാസ വഞ്ചനയാണ് കൃഷ്‍ണകുമാറിനും കുടുംബത്തിനും നേരിടേണ്ടി വന്നത്. കടയിൽ സിസിടിവി വെച്ചാൽ മാത്രം പോരാ തട്ടിപ്പ് നടക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ കൃത്യമായ നിരീക്ഷണം കൂടി വേണം. ക്യുആർ കോഡ് ഉപയോഗിച്ച് നടക്കാൻ സാധ്യതയുള്ള ഇത്തരം ചതികളെക്കുറിച്ച് ജാഗരൂകരായിരിക്കണമെന്നു കൂടിയാണ് കൃഷ്‍ണകുമാറിനുണ്ടായ ഈ അനുഭവം ഓർമിപ്പിക്കുന്നത്”, ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.