Spread the love

അമ്പലപ്പുഴ പാൽപ്പായസം:- ചതുരംഗം കളിക്കുന്നതിൽ ഭ്രമമുണ്ടായിരുന്ന ചെമ്പകശ്ശേരി രാജാവ്, തന്നെ തോല്പിക്കുവാൻ, മറ്റു കളിക്കാരെ വെല്ലുവിളിച്ചു. ഒരു സാധു മനുഷ്യനാണ് ആ വെല്ലുവിളി സ്വീകരിച്ചത്. പന്തയം ഇപ്രകാരമായിരുന്നു: രാജാവു തോറ്റാൽ 64 കളങ്ങളുള്ള ചതുരംഗപ്പലകയിൽ ഒന്നാമത്തേതിൽ ഒരു നെന്മണി, രണ്ടാമത്തേതിൽ രണ്ട്, മൂന്നാമത്തേതിൽ നാല് ഇങ്ങനെ ഇരട്ടപ്പെരുക്കത്തിൽ 64 കളങ്ങളും പൂർത്തിയാക്കിക്കിട്ടുന്ന നെല്ല് എതിരാളിക്കു കൊടുക്കണം. രാജാവിന് ഇതു നിസ്സാരമായി തോന്നി. കളിയിൽ രാജാവു തോല്ക്കുകയും എതിരാളി പന്തയത്തുക കണക്കുതെറ്റാതെ നല്കണമെന്നു നിർബന്ധിക്കുകയും ചെയ്തു. കളങ്ങളിൽ പകുതി ആകുന്നതിനു മുൻപുതന്നെ അളവു മതിയാക്കേണ്ടിവന്നു. രാജ്യത്തുള്ള നെല്ലു മുഴുവൻ കടംവീട്ടാൻ നീക്കിവച്ചിട്ടും പന്തയനെല്ലു കൊടുത്തു തീർക്കുവാൻ കഴിവില്ലെന്നു മനസ്സിലാക്കിയ രാജാവിന്റെ അഹങ്കാരം അസ്തമിച്ചു. എതിരാളിയുടെ മുഖത്തു നോക്കിയപ്പോൾ പുഞ്ചിരിച്ചുകൊണ്ടു നില്ക്കുന്ന ശ്രീകൃഷ്ണനെയാണു രാജാവിനു കാണുവാൻ കഴിഞ്ഞത്. രാജാവ് ക്ഷമായാചനം ചെയ്തു. ‘പന്തയം തീർന്നു; ദിവസം തോറും എനിക്കു പാൽപ്പായസം നിവേദിച്ചു കടം വീട്ടുക’ എന്നു ഭഗവാൻ അരുൾ ചെയ്തുവത്രെ. മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്ചെമ്പകശ്ശേരി രാജാവ് ഒരിക്കൽ സൈനികച്ചെലവിലേക്കും മറ്റുമായി ആനപ്രാമ്പൽ സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനോടു കുറെ നെല്ല് വായ്പ വാങ്ങി. മുതലും കൂട്ടുപലിശയും ചേർന്ന് അതു മുപ്പത്തിയാറായിരം പറയായി വർധിച്ചു. രാജാവിനോട് ഋണബാധ്യത തീർക്കാൻ പലപ്രാവശ്യം ബ്രാഹ്മണൻ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒരു ദിവസം രാജാവു ക്ഷേത്രദർശനത്തിനു വന്നപ്പോൾ ‘എന്റെ കടം തീർക്കാതെ തേവരാണെ അകത്തു കടക്കരുത്’ എന്നു ബ്രാഹ്മണൻ വിളിച്ചുപറഞ്ഞു. സത്യസന്ധനായ രാജാവു വിഷമിച്ചു. ബുദ്ധിമാനായ മന്ത്രി വിവരമറിഞ്ഞ് അവശ്യംവേണ്ട നെല്ല് നാട്ടുകാരിൽനിന്നു കടംവാങ്ങി കിഴക്കേനടയിലുള്ള ആനക്കൊട്ടിലിൽ അളന്നുകൂട്ടിച്ചു. ഉച്ചശീവേലിക്കു മുൻപ് നെല്ലു സ്ഥലത്തുനിന്നും മാറ്റുന്നതിനു ബ്രാഹ്മണനെ മന്ത്രി നിർബന്ധിച്ചു. മന്ത്രിയുടെ രഹസ്യമായ ആജ്ഞ ഉണ്ടായിരുന്നതിനാൽ ബ്രാഹ്മണനു ചുമട്ടുകാരെയോ വള്ളക്കാരെയോ ലഭിച്ചില്ല. ഉച്ചശീവേലിക്കു സമയമടുത്തിട്ടും നെല്ലു മാറ്റാൻ നിവൃത്തിയില്ലാതെവന്നപ്പോൾ ആ ബ്രാഹ്മണൻ പശ്ചാത്താപവിവശനായി. ആ നെല്ലു മുഴുവൻ അതിന്റെ പലിശകൊണ്ടു നിത്യേന ശ്രീകൃഷ്ണസ്വാമിക്കു പാൽപ്പായസ നിവേദ്യം നടത്തുന്നതിനു വഴിപാടായി അർപ്പിച്ചു. വെള്ളവും പാലും അരിയുംപഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ‍..’.രാവിലെ കൃത്യം 6 മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു. മണി കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഒരു മണിക്കൂർ കഴിഞ്ഞ്, തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ പാലു ചേർത്തു സാവധാനത്തിൽ വറ്റിക്കുന്നു. 11 മണിയോടുകൂടി വെള്ളം ഏതാണ്ടു മുഴുവനും വറ്റിക്കഴിയുമ്പോൾ അരി ചേർക്കുന്നു. ഒരു മണിക്കൂർ കൂടി കഴിയുമ്പോഴേക്കും പാലിന്റെ പതിനൊന്നിലൊരു ഭാഗം കൂടി വറ്റിക്കഴിയും. അപ്പോൾ പഞ്ചസാര ചേർത്തിളക്കി പകർന്നെടുത്തു നിവേദിക്കുന്നു. കഷായത്തിലെന്നപോലെ ധാരാളം വെള്ളത്തിൽ പാല് വേവിച്ചെടുക്കുന്നതുകൊണ്ടായിരിക്കണം ഇതിനെ ‘ഗോപാല കഷായം’ എന്നു വിളിക്കുന്നത്. ഇതിനു തങ്കനിറവും പ്രത്യേകമായ സുഗന്ധവും സ്വാദും ഉണ്ട്. കേരളത്തിൽ തന്നെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും പ്രശസ്തമായ പാൽപ്പായസനിവേദ്യങ്ങൽ ഉണ്ടെങ്കിലും അമ്പലപ്പുഴ പാൽപ്പായസത്തിന്റെയത്ര പ്രശസ്തി അവയ്ക്കില്ല.

Leave a Reply