Spread the love
ഓൺലൈൻ റമ്മികളി നിയന്ത്രിക്കുന്നതിനുള്ള നിയമഭേദഗതി സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി; പരസ്യത്തിൽ നിന്ന് ചില കലാകാരൻമാർ പിൻമാറിയത് അനുകരണീയ മാതൃക

തിരുവനന്തപുരം: ഓൺലൈൻ റമ്മികളി ഉൾപ്പെടെയുളള ഗെയിമുകൾ നിയന്ത്രിക്കുന്നതിനുള്ള പഴുതടച്ചതും ഫലപ്രദവുമായ നിയമഭേദഗതി സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ.പി. അനിൽകുമാറിന്റെ സബ്മിഷന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓൺലൈൻ റമ്മികളിയ്‌ക്ക് നിലവിൽ നിരോധനമില്ലാത്ത സാഹചര്യത്തിൽ സ്‌കൂളുകളിലും കോളേജുകളിലുമടക്കം പോലീസും മറ്റ് വകുപ്പുകളും ശക്തമായ ബോധവൽക്കരണ പരിപാടികൾ നടത്തിവരികയാണ്. സോഷ്യൽ പോലീസിംഗ് സംവിധാനവും, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ വിവിധ പദ്ധതികൾ വഴിയും, മാദ്ധ്യമങ്ങൾ മുഖേനയുമുള്ള ബോധവൽക്കരണവും നടത്തിവരുന്നുണ്ട്. ഓൺലൈൻ റമ്മികളിയുടെ പേരിലുള്ള തട്ടിപ്പുകൾക്കും മറ്റു സൈബർ കുറ്റകൃത്യങ്ങൾക്കുമെതിരെ നിലവിലുള്ള നിയമമനുസരിച്ച് ശക്തമായ നടപടികൾ പോലീസ് സ്വീകരിച്ചുവരുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

2021 ഫെബ്രുവരിയിൽ 1960-ലെ കേരളാ ഗെയിമിംഗ് ആക്ട് ഭേദഗതി ചെയ്ത്, പന്തയം വച്ചുള്ള ഓൺലൈൻ റമ്മികളി നിരോധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഗെയിമിംഗ് കമ്പനികൾ ഫയൽ ചെയ്ത റിട്ട് ഹർജി പരിഗണിച്ച് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഭേദഗതി റദ്ദാക്കി. ഇതിനെതിരെ സർക്കാർ ഫയൽ ചെയ്ത അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായി റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാനുളള നടപടി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പണം വച്ചുള്ള ഓൺലൈൻ റമ്മികളി നിരവധി പേരെ വൻ സാമ്പത്തിക ബാധ്യതയിലേയ്‌ക്കും ആത്മഹത്യയിലേയ്‌ക്കും തള്ളിവിട്ട സാഹചര്യത്തിലായിരുന്നു അനിൽ കുമാറിന്റെ സബ്മിഷൻ. ഓൺലൈൻ റമ്മിയിലേയ്‌ക്ക് ആളുകളെ ആകർഷിക്കുന്നതിനായി വൻതോതിൽ പരസ്യപ്രചാരണവും നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കലാരംഗത്തെ പ്രമുഖർ ഇത്തരം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ദൗർഭാഗ്യകരമായ സ്ഥിതിയുണ്ട്. സാമൂഹ്യവിപത്തിന് കൂട്ടുനിൽക്കുന്ന ഇത്തരം നടപടികളിൽ നിന്ന് ചിലരെങ്കിലും പിന്മാറാൻ തയ്യാറായത് അനുകരണീയമായ മാതൃകയാണെന്നും മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു.

Leave a Reply