Spread the love

കൊച്ചി∙ മോൻസൻ മാവുങ്കലിന്റെ വ്യാജ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഐജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.

അടുത്ത വ്യാഴാഴ്ച( ഓഗസ്റ്റ് 24) വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി അറിയിച്ചു. ലക്ഷ്മണിന് അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കെ.ബാബുവിന്റെ ഇടക്കാല ഉത്തരവ്.ആരോഗ്യ കാരണങ്ങളാലാണ് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകാതിരുന്നതെന്നും അടുത്ത ദിവസം തന്നെ ഹാജരാകുമെന്നും ലക്ഷ്മണിന്റെ അഭിഭാഷകൻ അറിയിച്ചു. രണ്ടു തവണ ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും ലക്ഷ്മൺ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.പുരാവസ്തുവുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യത്തിന്റെ യഥാർഥ സൂത്രധാരൻ ഐജി ജി. ലക്ഷ്മണാണെന്നു ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. വ്യാജ പുരാവസ്തുക്കൾക്ക് ആധികാരികത വരുത്തിയതും കോടികൾ വിലമതിക്കുന്നവയാണെന്ന ധാരണപരത്തി സാമ്പത്തിക തട്ടിപ്പിനു വഴിയൊരുക്കിയതും ലക്ഷ്മണാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ലക്ഷ്മണിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യാതെ അന്വേഷണത്തിൽ പുരോഗതിയുണ്ടാവില്ലെന്ന് അന്വേഷണ സംഘം കോടതിയെയും സംസ്ഥാന പൊലീസ് മേധാവിയെയും അറിയിച്ചിട്ടുമുണ്ട്.

Leave a Reply