Spread the love

പി വി അന്‍വര്‍ എംഎല്‍എയുടെ പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. മഞ്ചേരിയില്‍ വെച്ചു നടക്കുന്ന രാഷ്ട്രീയ വിശദീകരണ സമ്മേളനത്തിലാണ് പാർട്ടി പ്രഖ്യാപനം. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരന്നാണ് പുറത്ത് വരുന്ന വിവരം. തമിഴ്നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായിട്ടാണ് പാര്‍ട്ടി കേരളത്തില്‍ പ്രവർത്തിക്കുക.

പി വി അൻവർ ഇന്നലെ രാത്രിയിൽ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡിഎംകെയുടെ നിരീക്ഷകർ ഇന്ന് പി വി അൻവറിന്റെ പാർട്ടിയുടെ സമ്മേളന വേദിയിൽ എത്തിയേക്കും. ഒരു ലക്ഷം ആളുകളെ ഇന്നത്തെ പരിപാടിയിൽ പങ്കെടുപ്പിക്കുമെന്നാണ് പിവി അൻവർ വ്യക്തമാക്കിയിരിക്കുന്നത്.

ഇടതുമുന്നണിയോടിടഞ്ഞ് കഴിഞ്ഞ ദിവസമാണ് അൻവർ പാർട്ടി പ്രഖ്യാപനം നടത്തിയത്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരളമുടനീളം മത്സരിക്കുമെന്നാണ് പ്രഖ്യാപനം. മാത്രമല്ല, യുവാക്കൾ ഒപ്പമുണ്ടാകുമെന്നാണ് അൻവറിന്റെ പ്രതീക്ഷ. മലപ്പുറത്തെ മുൻ എസ്പി പി സുജിത്ത് ദാസിന് നേരെയുയർത്തിയ മരം മുറി ആരോപണവും മാമി തിരോധാനവും പിന്നീട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയിലേക്കും എഡിജിപിയിലേക്കും നീണ്ട ആരോപണങ്ങളും അൻവറിന് ഭരണപക്ഷത്തിനുമിടയിൽ വിള്ളൽ വീഴ്ത്തിയിരുന്നു.

വൈകാതെ മുഖ്യമന്ത്രിക്കെതിരെയും അൻവർ രംഗത്തെത്തിയതോടെ പിണറായി വിജയനും സിപിഐഎമ്മും അൻവറിനെ തള്ളി. ഇതോടെ ഇനി ഭരണപക്ഷത്തിന്റെ ഭാഗമായിരിക്കില്ലെന്നും മുന്നണിയുടെ ഭാഗമല്ലെന്നും അൻവർ പ്രഖ്യാപിച്ചു. ഇതോടെ നിലമ്പൂരിൽ നടത്തിയ വിശദീകണയോഗത്തിൽ അൻവറിനെ പിന്തുണച്ച് ആയിരങ്ങളെത്തി. വൈകാതെയായിരുന്നു പാർട്ടി പ്രഖ്യാപനവും.

Leave a Reply