താര സംഘടനയായ അമ്മയുടെ ഭാരവാഹി ജയൻ ചേർത്തല നടത്തിയ വാർത്ത സമ്മേളനത്തിനെതിരെ നിർമാതാക്കളുടെ സംഘടന രംഗത്ത്. നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ ജയൻ ചേർത്തലക്കെതിരെ മാനനഷ്ടപരാതിയുമായി മുന്നോട്ടു പോകുമെന്ന്പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിക്കുന്നത്. നേരത്തെ സിനിമ രംഗത്തെ തര്‍ക്കത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെയും അതിന്‍റെ ഭാരവാഹി നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരെ ജയന്‍ ചേര്‍ത്തല പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 14ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ജയന്‍ ചേര്‍ത്തല നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കെതിരെ രംഗത്ത് എത്തിയത്. നിര്‍മ്മാതാക്കളുടെ സംഘടന ജയന്‍ ചേര്‍ത്തലയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. നിര്‍മ്മാതാക്കളുടെ സംഘടന കടക്കെണിയിലായപ്പോള്‍ താര സംഘടന അമ്മയില്‍ നിന്നും പണം ചോദിച്ചുവെന്ന ആരോപണത്തിലാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
വിവിധ ഷോകളിലൂടെ അമ്മ ഒരു കോടിയോളം രൂപ പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ നല്‍കിയെന്ന് ജയന്‍ ചേര്‍ത്തല പറഞ്ഞിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയെ പല കാലത്ത് സഹായിച്ച അമ്മയിലെ അംഗങ്ങള്‍ക്കെതിരെ നിര്‍മ്മാതാക്കള്‍ അമിത പ്രതിഫലം എന്ന് പറഞ്ഞ് വരുന്നത് ശരിയല്ലെന്നാണ് ജയന്‍ ചേര്‍ത്തല പറഞ്ഞത്.
എന്നാല്‍ അമ്മയും നിര്‍മ്മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിന്‍റെ അടിസ്ഥാനത്തിലാണെന്നും. അതിലെ വരുമാനം പങ്കിടാന്‍ കരാര്‍ ഉണ്ടായിരുന്നെന്നും, ഇത് അമ്മയുടെ സഹായം അല്ലായിരുന്നുവെന്നുമാണ് നിര്‍മ്മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ഇത്തരം ഒരു ഷോയ്ക്ക് മോഹന്‍ലാല്‍ സ്വന്തം കാശ് മുടക്കി ടിക്കറ്റ് എടുത്ത് ഗള്‍ഫിലേക്ക് വന്നുവെന്ന ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവനയും തെറ്റാണ് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.