Spread the love

കൊല്‍ക്കത്ത ∙ സിംഹങ്ങള്‍ക്കു സീത, അക്ബര്‍ എന്നു പേരിട്ടതില്‍ വിയോജിപ്പ് അറിയിച്ച് കല്‍ക്കട്ട ഹൈക്കോടതി. പേരിട്ടതു ത്രിപുര സര്‍ക്കാരാണെന്നും മാറ്റാമെന്നും ബംഗാള്‍ സര്‍ക്കാര്‍ പറഞ്ഞു. ഇതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പട്ടിക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്നു കോടതി ചോദിച്ചു. അക്ബര്‍ പ്രഗത്ഭനായ മുഗള്‍ ചക്രവര്‍ത്തിയാണ്. അദ്ദേഹത്തിന്റെ പേര് സിംഹത്തിന് ഇട്ടതു ശരിയായില്ല. സിംഹത്തിനു ടഗോര്‍ എന്നു പേരിടുമോ എന്നും കോടതി ചോദിച്ചു.

‘അക്ബര്‍’ എന്ന ആണ്‍ സിംഹത്തെയും ‘സീത’ എന്ന പെണ്‍സിംഹത്തെയും മൃഗശാലയില്‍ ഒന്നിച്ചു പാര്‍പ്പിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്താണു കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. വിഎച്ച്പിയുടെ പരാതി . ഹര്‍ജിയായി പരിഗണിക്കാനാവില്ലെന്നും പൊതുതാല്‍പര്യ ഹര്‍ജിയായി മാറ്റാനും കോടതി നിര്‍ദേശിച്ചു. പേര് സംബന്ധിച്ച് വിവാദം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതാണ് അക്ബറിനെ സീതയ്ക്കൊപ്പം ഒരേ കൂട്ടിലിട്ടത് എന്നാണു വിഎച്ച്പിയുടെ വാദം. പെണ്‍ സിംഹത്തിന്റെ പേരു മാറ്റണമെന്നും പറഞ്ഞു. സംസ്ഥാന വനംവകുപ്പും ബംഗാള്‍ സഫാരി പാര്‍ക്ക് ഡയറക്ടറുമാണ് എതിര്‍കക്ഷികള്‍. ഈ മാസം 13ന് ആണ് ഇണ ചേര്‍ക്കുന്നതിനായി ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍നിന്നു സിംഹങ്ങളെ ബംഗാളില്‍ എത്തിച്ചത്. അക്ബറിന് 7 വയസ്സും സീതയ്ക്ക് 5 വയസ്സുമാണു പ്രായം.

Leave a Reply