കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇന്ന് പുലര്‍ച്ചെ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദ ചാമി ജയിൽ ചാടിയെന്ന വാര്‍ത്ത കുറച്ചൊന്നുമല്ല മലയാളികളെ ഞെട്ടിച്ചത്. വാർത്ത പ്രചരിച്ചതിനു പിന്നാലെ കനത്ത ആശങ്കയും പോലീസ് സേനയ്‌ക്കെതിരെ കടുത്ത അമർഷവും ഉയർന്നിരുന്നു. പിന്നീട് തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ആളെ സംശയകരമായി കണ്ടെന്ന നാട്ടുകാരുടെ വിവരം നൽകലിൽ ഗോവിന്ദ ചാമിയെ പിടികൂടുന്നത് വരെ കേരളമൊട്ടാകെ നെഞ്ചിടിപ്പോടെ ന്യൂസ് ചാനലുകൾക്ക് മുന്നിലിരിക്കുകയായിരുന്നു. അതേസമയം പോലീസ് അനാസ്ഥയിൽ ഗോവിന്ദ ചാമി ജയിൽ ചാടി എന്ന വാർത്ത വന്നതിന് പിന്നാലെ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
“ഗോവിന്ദ ചാമി ജയിൽ ചാടി രക്ഷപ്പെട്ട വാർത്ത അറിഞ്ഞു ഞെട്ടിപ്പോയി. (ലോക ചരിത്രത്തിൽ ആദ്യമായിരിക്കും ഒരു ഒറ്റ കയ്യൻ ജയിൽ ചാടുന്നത്) ട്രെയിനിൽ നിന്ന് സൗമ്യ എന്ന ഒരു പാവം പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ആണ് ഗോവിന്ദ ചാമി ജയിൽ ചാടിയത്. ഒറ്റക്കയ്യൻ ഇതൊക്കെ ആരുടേയും സഹായം ഇല്ലാതെ ചെയ്ത് രക്ഷപ്പെട്ടെന്ന് ജനം എങ്ങനെ വിശ്വസിക്കും? ഒരു കൈ ഇല്ലാത്തവന് പോലും പുഷ്പം പോലെ ഇറങ്ങി പോകാൻ പറ്റുന്നതാണോ നമ്പർ 1 കേരളത്തിലെ ജയിലുകൾ? ക്രിമിനലുകളെ നമ്മുടെ നികുതി പണം ഉപയോഗിച്ച് മട്ടൻ ബിരിയാണി, ചിക്കൻ, മീൻ ഒക്കെ തീറ്റി കൊടുത്ത് സുഖവാസത്തിന് വിട്ടാൽ ഇതൊക്കെ സംഭവിക്കാം. ഇനിയെങ്കിലും ജയിലിൽ നോൺ വെജ് കൊടുക്കരുത്. പഴയത് പോലെ ഗോതമ്പ് ഉണ്ട കൊടുത്താൽ മതി. (വാൽ കഷ്ണം..ഇവൻ ഈ ചെയ്ത കൊലപാതകം ഉത്തർ പ്രാദേശിലോ മറ്റോ ആയിരുന്നെങ്കിൽ, അന്നേ, യു പി മോഡൽ ശിക്ഷ നൽകി പടമായേനേ..)”, എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്‍റെ വാക്കുകള്‍.








