Spread the love

തിരുവനന്തപുരം∙ പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങും. നയപ്രഖ്യാപന പ്രസംഗം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 32 ദിവസം ചേരുന്ന സമ്മേളനത്തിലെ ചർച്ചകളെ ചൂടുപിടിപ്പിക്കാൻ നിരവധി രാഷ്ട്രീയ വിഷയങ്ങളുണ്ട്. എക്സാലോജിക്, യൂത്ത് കോൺഗ്രസ് സമരത്തിലെ പൊലീസ് അതിക്രമം, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കും.

ജനുവരി 29, 30, 31 തീയതികളിൽ ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും. ഫെബ്രുവരി 5ന് 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 6 മുതല്‍ 11 വരെ സഭ ചേരില്ല. 12 മുതല്‍ 14 വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച. ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി 15 മുതല്‍ 25 വരെയുള്ള കാലയളവില്‍ സബ്ജക്ട് കമ്മിറ്റികള്‍ യോഗം കൂടും. 26 മുതല്‍ മാര്‍ച്ച് 20 വരെ ധനാഭ്യര്‍ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസാക്കും.
നിലവിലുള്ള കലണ്ടര്‍ പ്രകാരം സർക്കാർ കാര്യത്തിനായി 5 ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി 4 ദിവസവും നീക്കിവച്ചിട്ടുണ്ട്. 2023-24 സാമ്പത്തികവര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ഥനകളെ സംബന്ധിക്കുന്നതും 2024-25 സാമ്പത്തികവര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ ധനവിനിയോഗബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും. ‌

സർക്കാർ കാര്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേര്‍ന്ന് പിന്നീട് അറിയിക്കും. നടപടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 27ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.

Leave a Reply