Spread the love

പടൂക്കാട്.∙ ആനക്കത്തികൊണ്ട് യുവാവിനെ കുത്തി കൊലപ്പെടുത്തൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ വിയ്യൂർ പൊലീസ് പിടികൂടി. ആനപ്പണിക്കാരായ പാലക്കാട് തൃത്താല മേഴത്തൂർ ഉണിക്കാട്ടുപറമ്പിൽ ശരത്ത് ലാൽ (27), പട്ടിക്കാട് കണ്ണാറ നിരകത്ത് പുത്തൻ വീട്ടിൽ ഗിരീഷ് (24) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പാടൂക്കാട് ദൂരദർശൻ കേന്ദ്രം റോഡിൽ വച്ച് മലപ്പുറം മഞ്ചേരി ഏലായി വീട്ടിൽ ഫാസിലിനെ (27) പ്രതികൾ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു എന്നാണ് കേസ്. പ്രതികൾ ആശാനുമായുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. തർക്കത്തിൽ ആശാനുവേണ്ടി ഫാസിൽ ഇടപെട്ടപ്പോൾ ശരത്ത് ലാൽ കയ്യിൽ കരുതിയ ആനക്കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. ഫാസിലിന്റെ കയ്യിൽ മുറിവേറ്റിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് വിയ്യൂർ എസ്എച്ചഒ വിപിൻ ദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒളിവിൽ പോയ പ്രതികളെ പിടികൂടിയത്. എസ്ഐമാരായ മോഹൻദാസ്, അനിൽകുമാർ, സീനിയർ സിപിഒ രാജേഷ്, സിപിഒമാരായ ശ്രീജിത്ത് ശ്രീധർ, ടോമി വർഗീസ്, മനേക് എന്നിവരും അന്വേഷണത്തിൽ ചേർന്നു.

Leave a Reply