ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ജീവിതം മാറി മറിഞ്ഞ താരമാണ് പ്രിയാ വാര്യർ. ഒമർ ലുലു ചിത്രത്തിലെ വൈറൽ സീനിലൂടെ നടി കേരളവും ഇന്ത്യയും കടന്ന് പ്രശസ്തയാവുകയായിരുന്നു. പിന്നീടങ്ങോട്ട് മലയാളത്തിലും ഹിന്ദിയിലും മറ്റു ഭാഷകളിലുമായി ചെറുതും വലുതുമായ വേഷങ്ങൾ പലതും ചെയ്തെങ്കിലും എടുത്ത് പറയത്തക്ക വിധത്തിൽ കഥാ പാത്രങ്ങൾ ഒന്നും തന്നെ താരം ചെയ്തില്ലെന്ന് വേണം പറയാൻ. ഇതിനിടയിൽ താരത്തിനെതിരെ സോഷ്യൽ മീഡിയയിലും മറ്റും ചിലർ യാതൊരു കാരണവുമില്ലാതെ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയുമുണ്ടായി. അതിരു വിടുന്ന വിമർശനവും സൈബർ ആക്രമണങ്ങളും പ്രിയ പലപ്പോഴും നേരിടേണ്ടിയും വന്നു. ഇപ്പോഴിതാ മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ചും തന്നെ കുറിച്ചുള്ള മറ്റുള്ളവരുടെ മുൻ വിധികളെ കുറിച്ചും പറയുകയാണ് താരം.
മലയാളത്തിൽ എനിക്ക് ചെയ്യാൻ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ വന്നിട്ടില്ല. മലയാളത്തിൽ അവസരം ലഭിക്കാത്തതിന് കാരണം അറിയില്ല. അവസരങ്ങൾ കൂടുതലും ലഭിക്കുന്നത് തമിഴ്,ഹിന്ദി,കന്നഡ എന്നീ ഭാഷകളിൽ നിന്നാണ്. ഞാൻ അഭിനയിച്ച സിനിമകൾ കാണാത്തത് കൊണ്ടാണോയെന്നറിയില്ല. നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നില്ല. അല്ലതെ മനഃപൂർവം അഭിനയിക്കാതിരിക്കുന്നതല്ല എന്നും പ്രിയ പറയുന്നു.
ഞാനൊരു ഓഡീഷൻ വഴിയല്ല സിനിമയിൽ എത്തിച്ചേർന്നത്. പെട്ടെന്നാണ് സിനിമയിൽ വളർന്നത്. അതുകൊണ്ടു സോഷ്യൽ മീഡിയയിൽ പല തരത്തിലുളള ടാഗും എനിക്ക് വന്നു. വിന്റ് ഗേൾ, ഓവർ നൈറ്റ് എന്നിങ്ങനെ. ഇത്തരം മോശം പരാമർശങ്ങളും എനിക്ക് ലഭിക്കുന്ന അവസരത്തെ ബാധിച്ചിട്ടുണ്ട്. എനിക്കറിയാവുന്ന മിക്ക സംവിധായകരോടും അവസരം ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും ഓഡീഷന് പോയിട്ടുണ്ട് എന്നും പ്രിയ പറയുന്നു. അതുകൊണ്ട് സംവിധായകർ റിസ്‌ക് എടുത്ത് കാസ്റ്റ് ചെയ്ത് വിളിച്ചാലല്ലേ തെളിയിക്കാൻ സാധിക്കുളളൂ. ചിലപ്പോൾ റിസ്‌ക് എടുക്കാൻ ആരും തയ്യറാകുന്നില്ല.
നമ്മളെക്കുറിച്ച് ചില മുൻവിധികൾ ഉണ്ടാകുകയാണ്. ജാഡയാണെന്ന് പറയുന്നുണ്ട്. ചിലപ്പോൾ ഞാൻ അഭിനയിച്ചാൽ ശരിയാകില്ലെന്ന തോന്നൽ പലർക്കും ഉണ്ടാകാം. എന്റെ 18 വയസ് മുതൽ ഇതുപോലുളള സംഭവങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഞാൻ ചെയ്യുന്ന ഫോട്ടോ ഷൂട്ടുകൾക്ക് വിമർശനങ്ങൾ വന്നിട്ടുണ്ട്. എന്നെ എത്രമാത്രം പ്രസന്റ് ചെയ്യാൻ പറ്റുമോ അങ്ങനെയാണ് ഫോട്ടോ ഷൂട്ട് ചെയ്യുന്നത്. അല്ലാതെ അവസരം കിട്ടാനോ ആരെയും ആകർഷിപ്പിക്കാനോ അല്ല ചെയ്യുന്നത്’- പ്രിയാ വാര്യർ പറഞ്ഞു.