ബാലയും മുൻ പങ്കാളികളുമായുള്ള സോഷ്യൽ മീഡിയ യുദ്ധങ്ങളും വഴക്കടികളും മലയാളികൾക്ക് കണ്ടു പരിചയമാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും നടൻ ബാലയ്‌ക്കെതിരെ മുൻ പങ്കാളിയും ഡോക്ടറുമായ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നു. ആശുപത്രി കിടക്കയിൽ നിന്നും പോസ്റ്റ് ചെയ്ത വീഡിയോയിൽ മരിച്ചാലെങ്കിലും തനിക്ക് നീതി ലഭിക്കുമോ എന്ന ചോദ്യമാണ് എലിസബത്ത് ഉന്നയിച്ചത്. മൂക്കിൽ ട്യൂബ് ഇട്ടിരിക്കുന്നതായി വീഡിയോയിൽ കാണാമായിരുന്നു. എന്താണ് തനിക്ക് സംഭവിച്ചതെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും ബാലയുടെ പേര് എടുത്ത് പറയാതെ, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ബാലയ്ക്കും അയാളുടെ വീട്ടുകാർക്കുമാണെന്ന് എലിസബത്ത് വിഡിയോയിൽ പറഞ്ഞിരുന്നു. വൈകാതെ പുറത്തുവന്ന വാർത്തകളിൽ എലിസബത്ത് ആത്മഹത്യക്കു ശ്രമിച്ചതാണെന്ന വിവരങ്ങളാണ് പുറത്തുവന്നത്.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ബാല. എലിസബത്ത് നന്നായി ജീവിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും താൻ അവരെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ തെളിവ് ഹാജരാക്കട്ടേയെന്നുമായിരുന്നു ബാല പറഞ്ഞത്.
‘കേസ് കോടതിയിൽ നടക്കുന്നുണ്ട്. പിന്നെയും പിന്നെയും ഉപദ്രവിക്കുന്നതുപോലെ ചെയ്യുന്നത് ഞങ്ങളുടെ കുടുംബത്തെ ബാധിക്കുന്നുണ്ട്. എന്റെ ഭാര്യയുടെ പേര് കോകില. ഞങ്ങൾ സുഖമായി ജീവിക്കുകയാണ്. എല്ലാവരും നല്ല രീതിയിൽ ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആദ്യം തന്നെ പറയുകയാണ് അവർ എന്റെ ശത്രുവല്ല. എന്റെ കൂടെ ജീവിച്ചയാളാണ്. അവർ നന്നായി ജീവിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എത്രയോ പരാതി കൊടുത്തു. റേപ്പ് കേസ് കൊടുത്തു. നിങ്ങൾക്ക് തോന്നുന്നുണ്ടോ ഞാൻ റേപ്പ് ചെയ്തിട്ടുണ്ടെന്ന്. ഇല്യൂഷണിൽ അവർ സംസാരിക്കുന്നതിന് എനിക്കെങ്ങനെ മറുപടി നൽകാനാകും.’- ബാല പറഞ്ഞു.







